ആശങ്കയായി കിഴക്കൻ വെള്ളത്തിന്റെ വരവ്; കുട്ടനാട്ടില്‍ ജലനിരപ്പ് അപകടനിലയിൽ
Mail This Article
ആലപ്പുഴ∙ ജില്ലയിൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും കുട്ടനാട്ടിൽ ജലനിരപ്പ് അപകടനിലയിൽ തുടരുന്നു. അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലപ്പുഴ ചങ്ങനാശേരി റോഡിൽ ചിലയിടങ്ങളിലെ വെള്ളക്കെട്ട് തുടരുന്നു. അമ്പലപ്പുഴ-തിരുവല്ല റോഡിൽ നെടുമ്പ്രത്തും ഹരിപ്പാട് - എടത്വ റോഡിലും വെള്ളം കയറി.
കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും കാവാലം, ചമ്പക്കുളം, മങ്കൊമ്പ്, നെടുമുടി പള്ളാത്തുരുത്തി നീരേറ്റുപുറം, വീയപുരം, പള്ളിപ്പാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ നിൽക്കുന്നത്. മഴമാറിയിട്ടുണ്ടെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് ആശങ്കയുണ്ടാക്കുന്നു. പുറം ബണ്ടുകൾ ദുർബലമായ പാടശേഖരങ്ങൾക്ക് ഭീഷണിയുണ്ട്. ജില്ലയിലെ താഴ്ന്നയിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. 17 ദുരിതാശ്വാസ ക്യാംപുകളിൽ 350ഓളം ആളുകളുണ്ട്.
ആലപ്പുഴ ചങ്ങനാശേരി റോഡിൽ അഞ്ചിടത്ത് എസി കനാൽ കരകവിഞ്ഞ് വെള്ളക്കെട്ടുണ്ട്. പുളിങ്കുന്ന് പഞ്ചായത്തിലെ മങ്കൊമ്പ് ഭാഗത്തും, കാവാലം കൃഷ്ണപുരം - നാരകത്തറ ഭാഗത്തും റോഡിൽ വെള്ളം കയറി. അമ്പലപ്പുഴ-തിരുവല്ല റോഡിലെ നെടുമ്പ്രത്തും ഹരിപ്പാട് എടത്വ റോഡിലും വെള്ളം കയറിയതിനാൽ കെഎസ്ആർടിസി സർവീസുകൾ നിർത്തി. ചക്കുളത്ത്കാവു വരെയും വീയപുരം വരെയുമാണ് നിലവിൽ സർവീസുകൾ .
അടിയന്തര ഘടത്തിൽ വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനാണ് തീരുമാനം. ജില്ലയിലെത്തുന്ന എൻഡിആർഎഫ്സംഘത്തെ കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലുമായി വിന്യസിക്കും രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ബോട്ടുകള്‍, ഡിങ്കികള്‍, വാഹനങ്ങള്‍ തുടങ്ങിയവ തയാറാക്കി. പുളിങ്കുന്ന് ആശുപത്രി കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന റെസ്ക്യൂ ആംബുലൻസ് ബോട്ടും സജ്ജമാണ്.
English Summary: Heavy rain lashes Kuttanad,water level rises