വീട്ടിലെ ചിതലിനെ കൊല്ലാന്‍ തിന്നർ ഒഴിച്ച് തീയിട്ടു; മകള്‍ പൊള്ളലേറ്റു മരിച്ചു
Mail This Article
ചെന്നൈ∙ വീടിനുള്ളിലെ ചിതലിനെ തീയിട്ട് കൊല്ലാനുള്ള ദമ്പതികളുടെ ശ്രമത്തിനിടെ മകൾ പൊള്ളലേറ്റു മരിച്ചു. വ്യാഴാഴ്‌ച തമിഴ്നാട്ടിലെ പല്ലാവരത്താണ് സംഭവം. ഹുസൈൻ ബാഷ (42), ആയിഷ (35) എന്നിവരുടെ മകൾ ഫാത്തിമ (13) ആണ് മരിച്ചത്.
പെയിന്റിങ് തൊഴിലാളിയായ ഹുസൈൻ ബാഷ ചിതലിനെ കൊല്ലാനായി ഓല മേഞ്ഞ വീടിന്റെ വാതിലുകളിലും മൂലകളിലും പെയിന്റിലൊഴിക്കുന്ന തിന്നർ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ നിയന്ത്രണാതീതമായി ആളിപ്പടർന്നു. ദമ്പതികൾ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും കുട്ടി ഗുരുതരമായി പൊള്ളലേറ്റ് മരിച്ചു. ദമ്പതികൾ കിൽപ്പോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചിതൽ ശല്യം ഒഴിവാക്കാൻ നേരത്തേ ഇവർ മണ്ണെണ്ണ തളിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് തിന്നർ ഒഴിച്ച് തീയിട്ടത്. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് വാതിൽ കുത്തിത്തുറന്ന് മൂവരെയും പുറത്തെത്തിച്ചത്. പല്ലാവരം, താംബരം എന്നിവിടങ്ങളിൽ നിന്ന് രണ്ട് അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. വീട്ടുസാധനങ്ങളെല്ലാം കത്തിനശിച്ചു.
English Summary: Chennai: Couple's bid to kill termites ends in daughter's death