ADVERTISEMENT

സീതത്തോട് ∙ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയുടെ കക്കി–ആനത്തോട് അണക്കെട്ടിന്റെ ഷട്ടർ തിങ്കളാഴ്ച രാവിലെ 11 മണിക്ക് തുറക്കും. സംഭരണികളിലെ ജലനിരപ്പ് റൂൾ കർവ് എത്തിയതിനെ തുടർന്നാണ് ഷട്ടറുകൾ തുറക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് റൂൾ കർവ് കമ്മിറ്റി ഞായറാഴ്ച ഉച്ചയോടെ അണക്കെട്ട് സുരക്ഷാ വിഭാഗം കക്കാട് ഡിവിഷനു നൽകി. ആനത്തോട് അണക്കെട്ടിന്റെ റൂൾ കർവ് 975.75 മീറ്ററാണ്. ഞായറാഴ്ച വൈകിട്ടോടെ 975.70 മീറ്ററിൽ ജലനിരപ്പ് എത്തി.

ആനത്തോട് അണക്കെട്ടിന്റെ 4 ഷട്ടറുകൾ വഴി 100 ക്യുമെക്സ് ജലമാണ് ഒഴുക്കി വിടുക. ഷട്ടറുകൾ 2 അടി ഉയർത്താനാണ് അനുമതി. നിലവിലുള്ള ജലനിരപ്പ് അനുസരിച്ച് ഏകദേശം 50 ക്യുമെക്സ് ജലത്തിൽ കൂടുതൽ പുറത്തേക്ക് ഒഴുകാനില്ല. 100 ക്യുമെക്സ് തുറന്നു വിട്ടാൽതന്നെ പമ്പാ നദിയിൽ പരമാവധി 30 സെന്റിമീറ്ററിൽ അധികം ജലനിരപ്പ് ഉയരില്ല. തുറന്നു വിടുന്ന വെള്ളം ആനത്തോട് കക്കിയാർ വഴി 2 മണിക്കൂറിനുള്ളിൽ പമ്പ ത്രിവേണിയിൽ എത്തും. പമ്പാ നദി വഴി ജനവാസ മേഖലയായ അട്ടത്തോട്ടിലും തുടർന്ന് പെരുനാട് പഞ്ചായത്തിലെ മൂലക്കയത്തും എത്തും.

981.456 മീറ്ററാണ് കക്കി–ആനത്തോട് അണക്കെട്ടിന്റെ സംഭരണശേഷി. ഇരു അണക്കെട്ടുകളുടെയും ജല സംഭരണികൾ ഒന്നിച്ചാണ് കിടക്കുന്നതെങ്കിലും ആനത്തോട് അണക്കെട്ടിനു മാത്രമാണ് ഷട്ടർ ഉള്ളത്. നിലവിലുള്ള സാഹചര്യത്തിൽ ഏകദേശം 5 മീറ്റർ കൂടി ജലനിരപ്പ് ഉയർന്നെങ്കിൽ മാത്രമേ ജലസംഭരണി പൂർണമായും നിറയൂ. സുരക്ഷാ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് അണക്കെട്ടുകൾ പൂർണമായും നിറയുംമുൻപേ ഷട്ടറുകൾ റൂൾ കർവ് അടിസ്ഥാനത്തിൽ തുറക്കുന്നത്.

anathode-dam
ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ ആനത്തോട് അണക്കെട്ടിലെ ജലനിരപ്പ് 975.70 മീറ്ററിൽ എത്തിയപ്പോൾ

986.33 ശേഷിയുള്ള പമ്പാ അണക്കെട്ടിലെ ജലനിരപ്പ് 983.5 മീറ്ററിൽ എത്തി. 985 മീറ്ററിൽ ജലനിരപ്പ് ഉയർന്നാൽ ഈ അണക്കെട്ടിന്റെ ഷട്ടറുകളും വരും ദിവസം ഉയർത്തുന്നതിനുള്ള തയാറെടുപ്പിലാണ് വൈദ്യുതി ബോർഡ് അധികൃതർ. പമ്പാ അണക്കെട്ടിനു സ്ഥിരമായുള്ള റൂൾ കർവാണ് ഉള്ളത്. അണക്കെട്ടുകളുടെ മഴ പ്രദേശങ്ങളിൽ മഴയുടെ ശക്തി ഞായറാഴ്ച കുറവായിരുന്നു. പമ്പയിൽ 48 മില്ലിമീറ്ററും, കക്കിയിൽ 72 മില്ലിമീറ്ററുമാണ് മഴ ലഭിച്ചത്.

അണക്കെട്ട് സുരക്ഷാ വിഭാഗം മൂഴിയാർ സബ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എൻജിനീയർ സക്കീർ ഹുസൈൻ, അസി.എൻജിനീയർ അബ്ദുൽ റഹിം, സബ് എൻജിനീയർ ജേക്കബ് ബി.പാപ്പച്ചൻ, പമ്പാ സബ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എൻജിനീയർ ആർ.ഉണ്ണി, അസി.എൻജിനീയർ മനോജ് കുമാർ, സജി കുമാർ, സബ് എൻജിനീയർ പ്രദീപ് എന്നിവർ അടങ്ങിയ സംഘം പദ്ധതി പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കക്കാട് ഡിവിഷൻ കേന്ദ്രീകരിച്ച് എക്സിക്യൂട്ടീവ് എൻജിനീയർ എം.എസ്.പ്രദീപിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ സ്റ്റേഷനും തുറന്നു.

English Summary : Kakki Anathode Dam to opens on Monday 11 am

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com