ADVERTISEMENT

നോയിഡ∙ ഉത്തർപ്രദേശിലെ നോയിഡയിൽ യുവതിയെ അപമാനിച്ചുവെന്ന കേസിൽ ആരോപണവിധേയനായ കിസാൻ മോർച്ച നേതാവിന്റെ വീട് ബുൾഡോസറുമായെത്തി അധികൃതർ പൊളിച്ചുനീക്കിയ നടപടിയിൽ അതൃ‌പ്‌തി പ്രകടിപ്പിച്ച് ബിജെപി നേതാവ് മഹേഷ് ശർമ. യുപി ഭരിക്കുന്നത് ബിജെപി സര്‍ക്കാര്‍ ആണെന്ന് പറയാൻ നാണക്കേടുണ്ടെന്നു ഗൗതം ബുദ്ധ നഗർ എംപി കൂടിയായ മഹേഷ് ശര്‍മ പറഞ്ഞതായി ദേശീയമാധ്യമം റിപ്പോർട്ട് ചെയ്‌തു. മഹേഷ് ശർമ നേതൃത്വത്തിനെതിരെ പരസ്യവിമർശനം നടത്തുന്ന വിഡിയോ കോൺഗ്രസ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 

ബിജെപിയുമായോ പോഷക സംഘടനകളുമായോ  ആരോപണവിധേയനായ  കിസാൻ മോർച്ച നേതാവ് ശ്രീകാന്ത് ത്യാഗിക്ക് ബന്ധമൊന്നുമില്ലെന്ന് പ്രാദേശിക ബിജെപി നേതൃത്വം വ്യക്തമാക്കിയതിനു പിന്നാലെ മഹേഷ് ശർമ ത്യാഗിയെ പിന്തുണച്ചെത്തിയതു ശ്രദ്ധേയമായി. ത്യാഗിയുടെ ട്വിറ്റർ ​പ്രൊഫൈലിൽ പറയുന്നതനുസരിച്ച് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവും പോഷക സംഘടനയായ യുവ കിസാൻ സമിതിയുടെ ദേശീയ കോ-ഓർഡിനേറ്ററുമാണ്.

അനധികൃത നിർമാണമെന്നു ചൂണ്ടിക്കാട്ടിയാണ് നോയിഡ ഹൗസിങ് സൊസൈറ്റിയിലെ താമസക്കാരനായ ശ്രീകാന്ത് ത്യാഗിയുടെ വീടിന്റെ ഒരു ഭാഗം ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്. ഈ നടപടിക്കെതിരെ ബിജെപി പ്രവർത്തകരിൽ ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയിരുന്നു. ത്യാഗിക്കെതിരെ കേസെടുത്തതിനു പിന്നാലെ പരാതിക്കാരിയായ യുവതിയുടെ മേൽവിലാസം തേടി നിരവധി ബിജെപി പ്രവർത്തകർ സ്ഥലത്തെത്തിയതായി ദേശീയമാധ്യമം റിപ്പോർട്ട് ചെയ്‌തു. 

കഴിഞ്ഞയാഴ്ച നോയിഡയിലായിരുന്നു കേസിന് ആസ്‌പദമായ സംഭവം. സെക്ടര്‍-93 ബിയിലെ ഗ്രാന്‍ഡ് ഒമാക്‌സ് സൊസൈറ്റിയില്‍ ത്യാഗിയും ഒരു സ്ത്രീയും തമ്മില്‍ തര്‍ക്കമുണ്ടായി. നോയിഡയിലെ സെക്ടർ 93 ബി സെക്ടറിലെ പാർക്കിനടുത്ത് ശ്രീകാന്ത് ത്യാഗി നട്ട മരവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. പൊതുസ്ഥലം കൈയേറിയാണ് ത്യാഗി മരം നട്ടതെന്നായിരുന്നു സ്ത്രീയടക്കമുള്ളവരുടെ പരാതി. 2019ല്‍ ത്യാഗി തന്റെ വീടിന്റെ ബാല്‍ക്കണി വലുതാക്കിയതെന്നും അപാർട്‌മെന്റിന്റെ  കോമണ്‍ ലോണ്‍ ഏരിയയില്‍ തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നതായി യുവതിയെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തു.  ശ്രീകാന്ത് ത്യാഗി നട്ട മരം സുരക്ഷാഭീഷണി ഉയർത്തുന്നതായി യുവതി ഉൾപ്പെടെയുള്ളവർ പരാതിപ്പെട്ടിരുന്നു. 

മരം മുറിച്ചു നീക്കണമെന്നുമായിരുന്നു സ്ത്രീ ഉൾപ്പെടെയുള്ളവരുടെ ആവശ്യം. മരത്തിൽ തൊട്ടാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നു ഭീഷണി മുഴക്കിയതിനു ശേഷം ത്യാഗി കയ്യിൽ പിടിച്ചു വലിക്കുകയും പിടിച്ചു തള്ളുകയും ചെയ്‌തതായി സ്ത്രീ പരാതിപ്പെട്ടിരുന്നു. ത്യാഗി തന്നെയും ഭർത്താവിനെയും കുട്ടികളെയും വളരെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചുവെന്നും യുവതി പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിനു പിന്നാലെ ത്യാഗി ഒളിവിയിൽപോയി. ഇതിനു പിന്നാലെയാണ് ജില്ലാ ഭരണകൂടം ത്യാഗിയുടെ വീട് പൊളിച്ചത്.

English Summary: ‘Ashamed to say it’s our govt’: BJP MP video on Noida chaos tweeted by Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com