ADVERTISEMENT

ന്യൂഡൽഹി ∙ ആം ആദ്മി പാര്‍ട്ടിക്ക് (എഎപി) ദേശീയ പാര്‍ട്ടിയാകാന്‍ ഇനി ഒരൊറ്റ കടമ്പ കൂടി കടന്നാല്‍ മതിയെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. തിരഞ്ഞെടുപ്പ് കമ്മിഷന്‍ എഎപിയെ ഗോവയിലും സംസ്ഥാന പാർട്ടിയായി അംഗീകരിച്ചതിനു പിന്നാലെയാണ് ദേശീയ പാർട്ടിയാകുന്നതിനെക്കുറിച്ച് കേജ്‍രിവാൾ ട്വീറ്റ് ചെയ്തത്. ഇതിനായി നടത്തിയ കഠിനാധ്വാനത്തിന് പാര്‍ട്ടിപ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

‘‘ഡല്‍ഹിക്കും പഞ്ചാബിനും പിന്നാലെ ഗോവയിലും എഎപി സംസ്ഥാന അംഗീകൃത പാർട്ടിയായിരിക്കുന്നു. ഒരു സംസ്ഥാനത്തു കൂടി അംഗീകാരം ലഭിച്ചാൽ നമ്മള്‍ ദേശീയ പാര്‍ട്ടിയായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. ഇതിനു പിന്നിലെ കഠിനാധ്വാനത്തിന് എല്ലാ സന്നദ്ധപ്രവർത്തകരെയും അഭിനന്ദിക്കുന്നു. എഎപിയുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വാസം അർപ്പിച്ചതിനു ജനങ്ങൾക്ക് നന്ദി പറയുന്നു’– കേജ്‍രിവാൾ ട്വീറ്റ് ചെയ്തു.

ദേശീയ പാർട്ടി പദവി ലഭിക്കുന്നതിന്, ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടി മൂന്ന് മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിക്കണം. 1) എതെങ്കിലും 4 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 6 ശതമാനം വോട്ട് വിഹിതവും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 4 സീറ്റുകളും. 2) കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എല്ലാ ലോക്‌സഭാ സീറ്റുകളിലും 2% വോട്ട് വിഹിതവും കുറഞ്ഞത് 3 സംസ്ഥാനങ്ങളിൽ നിന്നെങ്കിലും തിരഞ്ഞെടുക്കപ്പെട്ട എംപിമാരും. 3) കുറഞ്ഞത് 4 സംസ്ഥാനങ്ങളിൽ ഒരു സംസ്ഥാന പാർട്ടി എന്ന അംഗീകാരം.

ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളിൽ വിജയിച്ച എഎപി 6.77 ശതമാനം വോട്ടുവിഹിതമാണു നേടിയത്. പഞ്ചാബിൽ അട്ടിമറി ജയം സ്വന്തമാക്കിയ എഎപി ഭരണത്തിലുമെത്തി. ഡല്‍ഹിക്കു പുറമെ പ‍ഞ്ചാബിലും ഭരണം നേടിയത് എഎപിക്കു വലിയ ഊർജമാണു നല്‍കിയത്. ഹിമാചൽ പ്രദേശിലെയും ഗുജറാത്തിലെയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും പരമാവധി വിജയം നേടാനുള്ള ശ്രമത്തിലാണ് എഎപി.

English Summary: EC grants recognition to AAP in Goa, Arvind Kejriwal congratulates party workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com