ചേർത്തലയിലെ ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടം; പൊള്ളലേറ്റ ഒരാൾ കൂടി മരിച്ചു
Mail This Article
ചേർത്തല ∙ പാണാവള്ളി നാൽപത്തെണ്ണീശ്വരം ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരിച്ചു. പാണാവള്ളി പഞ്ചായത്ത് ഏഴാം വാർഡ് മറ്റത്തിൽ തിലകൻ (57) ആണ് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഭാര്യ: അനിത. മക്കൾ: അനന്തു, അശ്വന്ത്. ഇന്നലെയുണ്ടായ അപകടത്തിൽ ഇതോടെ മരണം രണ്ടായി.
പാണാവള്ളി വാലുമ്മേൽ രാജേഷ് (41) നേരത്തെ മരിച്ചിരുന്നു. ക്ഷേത്രത്തിൽ വെടിക്കെട്ടിനു സൂക്ഷിച്ചിരുന്ന കതിനയ്ക്കും കരിമരുന്നിനും തീപിടിച്ചുണ്ടായ പൊട്ടിത്തെറിയിൽ 5 പേർക്കാണു പരുക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. പഴയ ഓഫിസും വഴിപാട് കൗണ്ടറും കരിമരുന്ന് ഉൾപ്പെടെ സൂക്ഷിച്ചിരുന്ന ഷെഡും തകർന്നു.
കതിനയും കരിമരുന്നും സൂക്ഷിച്ചിരുന്ന പഴയ ഓഫിസ് കെട്ടിടത്തിൽ വെൽഡിങ്, പെയ്ന്റിങ് ജോലികൾ ചെയ്തുകൊണ്ടിരുന്ന തൊഴിലാളികൾക്കാണു പരുക്കേറ്റത്. ഇവരെ കൂടാതെ മഠത്തിൽ അരുൺകുമാർ (60), തറയിൽ ധനപാലൻ (61), വാലുമ്മേൽ വിഷ്ണു (22) എന്നിവർക്കാണ് പരുക്കേറ്റത്. രാജേഷിന് 70 ശതമാനത്തിൽ കൂടുതൽ പൊള്ളലേറ്റിരുന്നു.
ക്ഷേത്രത്തിൽ സപ്താഹം ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് വെടിക്കെട്ട് ആവശ്യങ്ങൾക്ക് ഒരുക്കിയ കതിനയ്ക്കും കരിമരുന്നിനുമാണ് തീപിടിച്ചത്. വെൽഡിങ് ജോലികൾക്കിടെ തീപ്പൊരി വീണതാകും തീപിടിത്തത്തിനു കാരണമെന്നാണു പൊലീസ് നിഗമനം.
English Summary: Two died in fireworks accident at Panavally temple in Cherthala, Alappuzha