ADVERTISEMENT

തിരുവനന്തപുരം ∙ പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരിൽ സസ്പെൻഷനിലായ ഐജി ഗോഗുലത്ത് ലക്ഷ്മണിന്റെ സസ്പെൻഷൻ കാലാവധി 3 മാസത്തേക്കുകൂടി നീട്ടി. ലക്ഷ്മണിനെതിരായ അന്വേഷണം പൂർത്തിയാക്കാൻ 6 മാസം കൂടി ആവശ്യമാണെന്ന് ഇന്റലിജൻസ് എഡിജിപി സർക്കാരിനെ അറിയിച്ചിരുന്നു. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുന്നതു ശരിയല്ലെന്നു സസ്പെൻഷൻ പുനഃപരിശോധിക്കുന്ന കമ്മിറ്റി വിലയിരുത്തി. 90 ദിവസം കൂടി സസ്പെൻഷൻ തുടരണമെന്ന കമ്മിറ്റി ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു.

ചീഫ് സെക്രട്ടറി വി.പി.ജോയ് അധ്യക്ഷനായ കമ്മിറ്റിയിൽ ഭരണപരിഷ്കാര അഡി.ചീഫ് സെക്രട്ടറി ആശാ തോമസ്, ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി ഡോ. വി.വേണു, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ എന്നിവരാണ് അംഗങ്ങൾ. ക്രൈംബ്രാഞ്ച് എഡിജിപിയായിരുന്ന എസ്.ശ്രീജിത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മണിനെ 2021 നവംബർ പത്തിന് സസ്പെൻഡ് ചെയ്തത്. മോൻസനെതിരെ തട്ടിപ്പുകേസ് എടുത്തിട്ടും അയാളുമായുള്ള ബന്ധം ഐജി തുടർന്നെന്നും, മോൻസനെതിരെയുള്ള കേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ആദ്യം രണ്ടു മാസത്തേക്കായിരുന്നു സസ്പെൻഷൻ. പിന്നീട് നാലു മാസംകൂടി സസ്പെൻഷൻ നീട്ടി. അടുത്തഘട്ടമായി ആറു മാസത്തേക്കാണ് സസ്പെൻഷൻ കാലാവധി നീട്ടേണ്ടതെങ്കിലും മൂന്നു മാസത്തേക്കാണ് നീട്ടിയത്. ഈ സസ്പെൻഷൻ കാലാവധി ഓഗസ്റ്റ് പത്തിനാണ് അവസാനിക്കുന്നത്. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മൺ സോഷ്യല്‍ പൊലീസിങ്, ട്രാഫിക് ചുമതലയുള്ള ഐജിയായിരിക്കെയാണ് സസ്പെൻഷനിലായത്. ജനുവരിയിൽ എഡിജിപി പദവിയിൽ എത്തേണ്ടിയിരുന്ന ലക്ഷ്മണിന് 2033 വരെ സർവീസുണ്ട്.

English Summary: Kerala Government extended the suspension of IG Lakshman allegedly relation with Monson Mavunkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com