വെള്ളക്കെട്ടു മൂലം ആശുപത്രിയിൽ എത്തിക്കാൻ വൈകിയ ആൾ മരിച്ചു; മൃതദേഹം എത്തിച്ചതും വള്ളത്തിൽ
Mail This Article
എടത്വ ∙ വെള്ളക്കെട്ടു കാരണം ആശുപത്രിലെത്തിക്കാന്‍ വൈകിയതിനാൽ മരിച്ചയാളിന്റെ മൃതദേഹം വീട്ടിലെത്തിച്ചതും പാടത്തെ വെള്ളക്കെട്ടിലൂടെ. വീട്ടിലും സമീപ പ്രദേശങ്ങളിലും വെള്ളം കയറിയതിനാൽ സംസ്കാരം മാറ്റിവയ്ക്കുകയും വീട്ടുമുറ്റത്തെ വെള്ളം ഇറങ്ങിയതോടെ സംസ്കാരം നടത്താൻ തീരുമാനിക്കുകയായിരുന്നു.
ആറാം തീയതി വൈകിട്ട് നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ തലവടി തെക്ക് ഇല്ലത്തുപറമ്പിൽ ഓമനക്കുട്ടനെ വെള്ളക്കെട്ടു മൂലം ഒന്നര മണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാനായത്. വെള്ളപ്പൊക്കത്തിൽ തലവടി തെക്ക് പ്രദേശത്തെ റോഡുകളെല്ലാം മുങ്ങിയിരുന്നു. വള്ളമെത്തിച്ച് കയറ്റി പാടശേഖരത്തിലൂടെ എടത്വ ആലുംതുരുത്തി റോഡിൽ കാണിക്ക മണ്ഡപം ജംക്‌ഷനിൽ എത്തിച്ച് കാറിൽ പരുമല ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. മൃതദേഹം തിരികെ വീട്ടിലെത്തിച്ചത് പരുത്തിക്കാട്ടു ചാലി പാടത്തെ വെള്ളക്കെട്ടിലൂടെ വള്ളത്തിലാണ്. സംസ്കാര ചടങ്ങിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
English Summary: Man Dies In Edathua After Delay In Hospital Visit