കഞ്ചാവ് ഉപയോഗിക്കാൻ പ്ലസ്ടു വിദ്യാർഥിനിക്ക് സമൂഹമാധ്യമത്തിലൂടെ ക്ഷണം; വ്ലോഗർ പിടിയിൽ

Mail This Article
കൊച്ചി ∙പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ സമൂഹമാധ്യമത്തിലൂടെ ക്ഷണിച്ച വ്ലോഗർ പിടിയിൽ. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ അഗസ്റ്റിന്റെ മകൻ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ (34) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇവർ സംസാരിക്കുന്ന വിഡിയോ വൈറലായതോടെ എക്സൈസ് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.
വീട്ടിൽനിന്നു ലഹരി പദാർഥം കണ്ടെത്തിയില്ലെങ്കിലും ദേഹപരിശോധന നടത്തിയപ്പോൾ ഉൾവസ്ത്രത്തിൽനിന്നു 2 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടർന്ന് ഇയാളെ മട്ടാഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.എസ്.പ്രദീപിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. വിൽപനയ്ക്കുള്ള അളവ് കഞ്ചാവ് കൈവശം ഇല്ലാത്തതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടാനാകുമെങ്കിലും, സമൂഹമാധ്യമം വഴി ലഹരി ഉപയോഗിക്കാൻ ആഹ്വാനം ചെയ്തതിനാൽ കോടതിയിൽ ഹാജരാക്കുമെന്നു മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ വ്യക്തമാക്കി.
കഞ്ചാവ് കിട്ടുന്നില്ല എന്നു പരാതിപ്പെട്ട പ്ലസ് ടു വിദ്യാർഥിനിയോട് അതിനായി കോതമംഗലത്തേക്കു പോകാൻ ഉപദേശിക്കുന്ന ഈ വ്ലോഗറുടെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിഡിയോ കണ്ടെന്നും കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടക്കുകയാണെന്നും തൃശൂർ റൂറൽ എസ്പി ഐശ്വര്യ ഡോങ്റെ മനോരമ ഓൺലൈനോടു പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ വലയിലായത്. .
English Summary: Vlogger, who promoted plus two student to buy drugs, arrested