ADVERTISEMENT

ന്യൂഡൽഹി ∙ ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വരവരറാവുവിന് (82) സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി പരിഗണിച്ചാണു നടപടി. ജാമ്യത്തെ ദുരുപയോഗം ചെയ്യരുതെന്നു ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്ഥിരജാമ്യം നൽകണമെന്നാവശ്യം തള്ളിയ ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരെയാണു റാവു സുപ്രീംകോടതിയെ സമീപിച്ചത്.

മുംബൈ വിട്ട് പോകരുതെന്ന് റാവുവിനോട് സുപ്രീംകോടതി നിർദേശിച്ചു. കേസിൽ ഇതുവരെ കുറ്റം ചുമത്തുന്ന നടപടികൾ ആരംഭിച്ചിട്ടില്ലെന്നും റാവു ഉൾപ്പെടെയുള്ളവരുടെ വിടുതൽ ഹർജി കോടതിയുടെ പരിഗണനയിലാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. റാവു രാജ്യത്തിനും സമൂഹത്തിനുമെതിരെ പ്രവർത്തിച്ച വ്യക്തിയാണെന്നും അതിനാൽ സ്ഥിരംജാമ്യത്തിന് അർഹത ഇല്ലെന്നുമായിരുന്നു എൻഐഎ സുപ്രീംകോടതിയിൽ വാദിച്ചത്. എന്നാൽ ഈ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.

ഭീമ കൊറേഗാവ് സംഘർഷത്തിനു വഴിവച്ചത് എൽഗർ പരിഷത് സമ്മേളനമാണെന്നും രാജ്യത്തിനെതിരെ സമരം സംഘടിപ്പിക്കുകയും സ്വന്തമായി സർക്കാരുണ്ടാക്കുകയുമായിരുന്നു കുറ്റാരോപിതരുടെ ലക്ഷ്യമെന്നുമാണു മുംബൈയിലെ പ്രത്യേക കോടതിയിൽ എൻഐഎ വ്യക്തമാക്കിയത്. 2017 ഡിസംബർ 31ന് ആയിരുന്നു പുണെയിൽ എൽഗർ പരിഷത് യോഗം. ഇതുമായി ബന്ധപ്പെട്ടു മനുഷ്യാവകാശ പ്രവർത്തകരായ സുധ ഭരദ്വാജ്, വെർനോൻ ഗോൺസാൽവസ്, വരവര റാവു, ഹാനി ബാബു, ആനന്ദ് തെൽതുംദെ, ഷോമ സെൻ, ഗൗതം നവ്‌ലഖ എന്നിവരുൾപ്പെടെയാണ് അറസ്റ്റിലായത്. 

യുഎപിഎ അടക്കമുള്ള കുറ്റം ചുമത്തി 15 പേർക്കെതിരെ കേസെടുത്തു. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലെ സജീവ അംഗങ്ങളാണ് ഇവരെന്നും എൻഐഎ പറയുന്നു. സായുധ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്ത് ജനകീയ സർക്കാരുണ്ടാക്കുക എന്നതായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യം. വേതനവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സർക്കാരിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കാനും ഇവർക്കു പദ്ധതിയുണ്ടായിരുന്നു എന്നും എൻഐഎ ആരോപിക്കുന്നു.

English Summary: Supreme Court Grants Bail To Activist Varavara Rao In Bhima Koregaon Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com