ADVERTISEMENT

ന്യൂഡൽഹി∙ പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രങ്ങളണിഞ്ഞ് പാർലമെന്റിലെത്തിയ കോൺഗ്രസ് നേതാക്കൾ ‘ബ്ലാക് മാജിക്’ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കറുത്ത വസ്ത്രം ധരിച്ചാൽ കഷ്ടകാലം തീരുമെന്നാണ് ഇവരുടെ ധാരണ. ‘ബ്ലാക് മാജിക്കി’ലും അന്ധവിശ്വാസങ്ങളിലും അഭിരമിക്കുന്നവർക്ക് ഒരിക്കലും ജനത്തിന്റെ വിശ്വാസം നേടിയെടുക്കാനാകില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

‘‘നിരാശയിലും മടുപ്പിലും ഉഴറി നിൽക്കുന്ന ചിലർ ഇപ്പോൾ ബ്ലാക് മാജിക്കിൽ അഭയം കണ്ടെത്തുകയാണ്. ഓഗസ്റ്റ് അഞ്ചിന് ബ്ലാക് മാജിക് പ്രചരിപ്പിക്കാനുള്ള ഒരു ശ്രമം നാം കണ്ടു. കറുത്ത വസ്ത്രം ധരിച്ചാൽ കഷ്ടകാലം മാറുമെന്നാണ് ഇക്കൂട്ടരുടെ ധാരണ’ – മോദി പറഞ്ഞു.

ബ്ലാക് മാജിക്കിലും അന്ധവിശ്വാസങ്ങളിലും അഭയം കണ്ടെത്തുന്നത് ജനത്തിന്റെ വിശ്വാസ്യത നേടിയെടുക്കാൻ അവരെ സഹായിക്കില്ലെന്നും മോദി മുന്നറിയിപ്പു നൽകി. ‘‘നമ്മുടെ രാജ്യത്തെ ചിലർ നിരാശയുടെയും മടുപ്പിന്റെയും കെണിയിൽപ്പെട്ടിരിക്കുകയാണ്. സർക്കാരിനെതിരെ സ്ഥിരമായി കള്ളങ്ങൾ പറഞ്ഞിട്ടും ജനം അവരെ വിശ്വസിക്കുന്നില്ല’ – മോദി പറഞ്ഞു.

ഏതാനും ദിവസങ്ങൾക്കു മുൻപ് പാർലമെന്റിൽ കറുത്ത വസ്ത്രം ധരിച്ചെത്തി കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി മോദി ‘ബ്ലാക് മാജിക്’ പ്രോത്സാഹിപ്പിക്കാനുള്ള നീക്കമെന്ന പരാമർശം നടത്തിയത്. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ അന്ന് കറുത്ത വസ്ത്രം ധരിച്ചാണ് പാർലമെന്റിൽ എത്തിയത്.

തിരഞ്ഞെടുപ്പു സമയത്ത് കൂടുതൽ വോട്ടു നേടാൻ സൗജന്യങ്ങൾ നൽകുന്ന പതിവിനെയും മോദി വിമർശിച്ചു. ‘‘സ്വന്തം കാര്യം മാത്രം നോക്കുന്ന ഏതൊരാൾക്കും പെട്രോളും ഡീസലും സൗജന്യമായി നൽകുമെന്ന പ്രഖ്യാപനം നടത്താം. പക്ഷേ, അതിന് ഒട്ടേറെ വിപരീത ഫലങ്ങളുണ്ട്. സ്വയംപര്യാപ്തരാകാൻ നമ്മുടെ രാജ്യത്തിന് സാധിക്കാതെ വരും. നമ്മുടെ കുട്ടികളുടെ അവകാശങ്ങൾ ഹനിക്കപ്പെടും. നികുതിദായകരിൽ അനാവശ്യ ഭാരവും അടിച്ചേൽപ്പിക്കേണ്ടി വരും’ – മോദി വിശദീകരിച്ചു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു മുൻനിർത്തി സൗജന്യ വൈദ്യുതിയും സൗജന്യ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്യുന്ന ആംആദ്മി പാർട്ടിയെ (എഎപി) ഉന്നമിട്ടാണ് മോദിയുടെ വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതൃ സംസ്ഥാനം കൂടിയായ ഗുജറാത്തിൽ ഈ വർഷം അവസാനമാണ് നിയമസഭാ തിരഞ്ഞെടുപ്പ്.

English Summary: Turning to black magic: PM Modi attacks Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com