മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനെ സന്ദർശിച്ച് കാന്തപുരം
Mail This Article
നിലമ്പൂർ ∙ നാലു മാസത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിൽ വിശ്രമിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനെ കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ സന്ദർശിച്ചു. കഴിഞ്ഞ ദിവസമാണ് കാന്തപുരം ആര്യാടനെ കാണാനെത്തിയത്. കാൽ മണിക്കൂർ നേരം അദ്ദേഹം ആര്യാടനൊപ്പം ചെലവഴിച്ചു. പഴയ ഓർമകൾ ഇരുവരും പങ്കുവച്ചു. പ്രിയ സുഹൃത്തിന്റെ ആയുരാരോഗ്യത്തിനായി പ്രത്യേകം പ്രാർഥിച്ച ശേഷമാണ് കാന്തപുരം മടങ്ങിയത്.
ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദത്തിന് അര നൂറ്റാണ്ടോളം പഴക്കമുണ്ട്. മർകസിന്റെ പുതിയ സംരംഭങ്ങളിലെല്ലാം ആര്യാടന്റെ സാന്നിധ്യം വേണമെന്ന് കാന്തപുരത്തിനു നിർബന്ധമായിരുന്നു. ഇടയ്ക്കിടെ ഫോൺ വിളിച്ച് പരസ്പരം ക്ഷേമം അന്വേഷിക്കുന്നതും പതിവായിരുന്നു. ഇടക്കാലത്തുണ്ടായ രാഷ്ട്രീയ അസ്വാരസ്യം ഇവരുടെ സ്നേഹ ബന്ധത്തെ ഉലച്ചില്ല. ഇടയ്ക്കിടെ ഫോൺ വിളിച്ച് പരസ്പരം ക്ഷേമം അന്വേഷിക്കുന്നതും പതിവാണ്.
നിലമ്പൂരിലെ വീട്ടിൽ വച്ച് ഇക്കഴിഞ്ഞ മാർച്ച് 10ന് കുളിമുറിയിൽ തെന്നിവീണു പരുക്കേറ്റ ആര്യാടൻ മുഹമ്മദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 4ന് വീട്ടിൽ തിരിച്ചെത്തിയെങ്കിലും അദ്ദേഹം പൂർണ വിശ്രമത്തിലാണ്.
മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ജില്ല കൗൺസിലർ സ്വാദിഖ് കരിമ്പുഴ എന്നിവർ കാന്തപുരത്തിനൊപ്പം ഉണ്ടായിരുന്നു. ആര്യാടന്റെ മകൻ കെപിസി.സി ജനറൽ സെക്രട്ടറി കൂടിയായ ആര്യാടൻ ഷൗക്കത്ത് അതിഥികളെ സ്വീകരിച്ചു.
English Summary: Kanthapuram A. P. Aboobacker Musliyar visits Aryadan Muhammed