ADVERTISEMENT

ആലപ്പുഴ∙ കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നിൽ മുൻ മന്ത്രി തോമസ് ഐസക് ഹാജരാകില്ല. വ്യാഴാഴ്ച ഹാജരാകാനാകില്ലെന്ന് തോമസ് ഐസക് ഇഡി നോട്ടീസിനു മറുപടി നൽകി. എന്താണ് ചെയ്ത കുറ്റമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിഫ്ബി രേഖകളുടെ ഉടമസ്ഥൻ ഞാനല്ല. എന്റെ സമ്പാദ്യം സമൂഹത്തിനു മുന്നിലുണ്ട്. ഇക്കാര്യങ്ങൾ വിശദീകരിച്ച് ഇ–മെയിൽ വഴിയാണ് തോമസ് ഐസക് ഇഡിക്കു മറുപടി നൽകിയത്.

ഇതിനു പിന്നാലെ ഇഡ‍ി സമൻസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു. ഇഡി സമൻസുകൾ നിയമവിരുദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ വിലക്കണം. കിഫ്ബിയോ താനോ ചെയ്ത ഫെമ കുറ്റം എന്താണെന്നു നിർവചിച്ചിട്ടില്ല. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്താണെന്ന് തോമസ് ഐസക് ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഓഗസ്റ്റ് 11ന് ഇഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ഐസക്കിന് നോട്ടിസ് അയച്ചത്. ഒന്നാം പിണറായി വിജയൻ സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്, കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍ എന്ന നിലയിലാണ് ചോദ്യം ചെയ്യലിനായി ഇഡി നോട്ടിസ് നൽകിയത്.

അതേസമയം, ഇത് രണ്ടാം തവണയാണ് ഇഡി നോട്ടിസ് നൽകിയിട്ടും തോമസ് ഐസക് ഹാജരാകാതിരിക്കുന്നത്. ഇതിനു മുൻപ് ജൂലൈ 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് അയച്ചിരുന്നെങ്കിലും ഇഎംഎസ് പഠനകേന്ദ്രത്തില്‍ ക്ലാസെടുക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

ഇഡിയുടെ ചോദ്യം ചെയ്യലിനു വിധേയനാകാനായി ഹാജരാകേണ്ട എന്നും പകരം തന്‍റെ നിലപാട് വിശദീകരിച്ച് വിശദമായ മറുപടിക്കത്ത് തോമസ് ഐസക് ഇഡിക്കു നല്‍കുമെന്നും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകരുമായി ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടന്നിരുന്നു. സുപ്രീംകോടതിയില്‍നിന്ന് ഇഡിക്ക് കഴിഞ്ഞ ദിവസം കിട്ടിയ അനുകൂലവിധി കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ മാത്രമാണു ബാധകമെന്ന നിയമോപദേശമാണു ലഭിച്ചത്.

അതേസമയം, ഇഡി നോട്ടിസ് അനുസരിച്ച് ചോദ്യം ചെയ്യലിനു ഹാജരായാല്‍ സമാനമായ നീക്കം മുഖ്യമന്ത്രിയുടെ കാര്യത്തിലും ഇഡി നടത്തുമോയെന്ന ആശങ്കയും സിപിഎമ്മിനുണ്ട്. കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമത്തിന്‍റെ ലംഘനമുണ്ടെന്നാണ് ഇഡിയുടെ വാദം.

English Summary: Dr Thomas Issac Will Not Appear In Front Of ED Tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com