ADVERTISEMENT

കൊളംബോ ∙ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ശ്രീലങ്കൻ തുറമുഖത്ത് എത്താൻ വൈകുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ കടുത്ത എതിർപ്പ് മറികടന്ന് യാത്ര തുടർന്ന കപ്പൽ വ്യാഴാഴ്ച ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്ത് എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരം കപ്പൽ ഹംബൻതോട്ടയിൽ എത്തിയിട്ടില്ലെന്നു  ശ്രീലങ്ക പോർട്സ് അതോറിറ്റി (എസ്എൽപിഎ) അറിയിച്ചു.

കിഴക്കൻ ഹംബൻതോട്ടയ്ക്ക് 600 നോട്ടിക്കൽ മൈൽ അകലെയെത്തിയ കപ്പൽ തുറമുഖത്തേക്കുള്ള പ്രവേശനാനുമതിക്കായി കാത്തിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 12നാണ് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം ചൈനീസ് കപ്പലിന് ഹംബൻതോട്ടയിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. എന്നാൽ ഇന്ത്യയുടെ സമ്മർദത്തെ തുടർന്ന് കപ്പലിന്റെ യാത്ര നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കൻ സർക്കാർ കൊളംബോയിലെ ചൈനീസ് എംബസിക്കു കത്തു നൽകി. ഈ ആവശ്യം നിരാകരിച്ച ചൈന കപ്പലിന്റെ യാത്ര തുടർന്നു.

ഹംബൻതോട്ട തുറമുഖത്തിന്റെ ചുമതല ചൈനീസ് കമ്പനിക്കാണെന്നും കപ്പലിന്റെ ഗതി നിർണയിക്കുന്നതും ഓപ്പറേഷണൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതും അവരാണെന്നും എസ്എൽപിഎ അറിയിച്ചിരുന്നു. ഇന്ധനം നിറയ്ക്കാനെന്ന പേരിലാണ് കപ്പൽ ഹംബൻതോട്ടയിൽ എത്തുന്നത്. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ പിടിച്ചെടുത്തു വിശകലനം ചെയ്യാൻ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണു യുവാൻ വാങ് –5.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ ഉപഗ്രഹ സിഗ്നലുകളുടെ നിരീക്ഷണത്തിനാണു കപ്പലിന്റെ വരവെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. 750 കിലോമീറ്റർ ആകാശ പരിധിയിലെ സകല സിഗ്നലുകളും പിടിച്ചെടുക്കാൻ ചൈനീസ് ചാരനു കഴിയുമെന്നതിനാൽ കൂടംകുളം, കൽപാക്കം, ശ്രീഹരിക്കോട്ട തുടങ്ങിയ തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ചോരുമോയെന്ന ആശങ്കയിലാണ് സുരക്ഷാ ഏജൻസികൾ. കേരളത്തിന്റെ മിക്ക പ്രദേശങ്ങളും കപ്പലിന്റെ കണ്ണിൽപ്പെടുമെന്നും പറയുന്നു.

English Summar : China Ship, That India Expressed Concerns Over, Yet To Dock At Lanka Port
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com