ADVERTISEMENT

തിരുവനന്തപുരം ∙ എസ്എസ്എൽസി ചോദ്യക്കടലാസ് അച്ചടിയുമായി ബന്ധപ്പെട്ട അഴിമതി കേസിൽ മുൻ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ വി.സാനു അടക്കമുള്ള പ്രതികൾക്ക് തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും. കേസിലെ നാലാം പ്രതിയും പരീക്ഷാ ഭവൻ മുൻ സെക്രട്ടറിയുമായ എസ്.രവീന്ദ്രൻ നായർ, മുൻ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ വി.സാനു എന്നിവർക്ക് നാലു വർഷം തടവും പിഴയും, രണ്ടാം പ്രതി പ്രിന്റിങ് പ്രസ് ജീവനക്കാരി അന്നമ്മ ചാക്കോയ്ക്ക് അഞ്ചു വർഷം തടവും പിഴയും എന്നിങ്ങനെയാണ് ശിക്ഷ.

കേസിലെ ഒന്നാം പ്രതിയും പ്രസിന്റെ ജനറൽ മാനേജരുമായിരുന്ന രാജൻ ചാക്കോ, മൂന്നാം പ്രതി പ്രസ് ഉടമയായ സുബ്രമണ്യം, അഞ്ചാം പ്രതി മുൻ പരീക്ഷാ ഭവൻ സൂപ്രണ്ട് സി.പി.വിജയൻ നായർ, ഏഴാം പ്രതി പരീക്ഷാ ഭവനിലെ മുൻ ക്ലർക്ക് അജിത് കുമാർ എന്നിവർ നേരത്തെ മരിച്ചു. എസ്എസ്എൽസി ചോദ്യപേപ്പർ ചോർന്നത് വിവാദമായതിനു പിന്നാലെയാണ് അച്ചടി കരാർ സംബന്ധിച്ച അഴിമതിയും പുറത്തു വന്നത്.

സ്വകാര്യ സ്ഥാപനത്തിനു ചോദ്യപേപ്പർ അച്ചടിക്കാൻ അനുമതി നൽകിയതിലൂടെ സർക്കാറിനു കോടികണക്കിനു രൂപയുടെ നഷ്ടം വന്നു എന്നാണ് സിബിഐ കേസ്. പരീക്ഷാ കമ്മിഷണറായിരുന്നപ്പോൾ എല്ലാ രേഖകളും പരിശോധിച്ചാണ് കരാർ നൽകിയതെന്നു ചീഫ് സെക്രട്ടറി വി.പി.ജോയ് സിബിഐ കോടതി ജഡ്ജി കെ.സനിൽ കുമാർ മുൻപാകെ മൊഴി നൽകിയിരുന്നു. 2000 മുതൽ രണ്ടു വർഷ കാലയളവിലാണ് വി.പി.ജോയ് പരീക്ഷാ കമ്മിഷണറുടെ പദവിയിലുണ്ടായിരുന്നത്. തനിക്കു മുൻപ് കമ്മിഷണറായിരുന്ന ആളുടെ തീരുമാനം അനുസരിച്ചാണ് സ്വകാര്യ കമ്പനിക്കു കരാർ നൽകിയതെന്നാണ് ചീഫ് സെക്രട്ടറി മൊഴി നൽകിയത്. ചോദ്യക്കടലാസ് അച്ചടിച്ചതിൽ കുറഞ്ഞ ടെണ്ടറാണ് നൽകിയത്. സർക്കാരിന് ലാഭം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ചെന്നൈയിലെ സ്വകാര്യ കമ്പനിക്ക് അച്ചടി നൽകിയത്.

അച്ചടിക്കായി ചെലവഴിച്ചിരുന്ന വൻ തുക കുറയ്ക്കുകയായിരുന്നു ലക്ഷ്യം. കണക്കുകൾ നോക്കി നടത്തേണ്ട അധികാരം പരീക്ഷാഭവൻ സെക്രട്ടറിക്കായിരുന്നു. സെക്രട്ടറി പരിശോധിച്ചു നൽകിയ ഫയലുകൾ ഒപ്പിടുക മാത്രമാണ് താൻ ചെയ്തത്. മൂന്നു ലക്ഷത്തിലധികം പേർ തന്റെ കീഴിൽ ജോലി ചെയ്തിരുന്നതിനാൽ ഓരോ ആളുകളും വരുത്തിയ പിഴവുകൾ പരിശോധിക്കുകയെന്നത് അപ്രായോഗികമായിരുന്നു. പ്രിന്റിങിന്റെ കുത്തകയുണ്ടായിരുന്ന സ്ഥാപനത്തിന്റെ കരാർ അവസാനിപ്പിച്ച് ടെണ്ടറിൽ മത്സരം ഉറപ്പു വരുത്തിയത് താൻ കമ്മിഷണറായിരുന്ന കാലത്താണ്. ഇതോടെ കുറഞ്ഞ തുകയ്ക്കു പ്രിന്റിങ് ജോലികൾ ചെയ്യാൻ പ്രസുകാർ തയാറായെന്നും ചീഫ് സെക്രട്ടറി മൊഴി നൽകിയിരുന്നു. 

English Summary: Imprisonment for accused in SSLC question paper printing scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com