ADVERTISEMENT

തൊടുപുഴ ∙ ഇടുക്കി മങ്കുഴിയിൽ ഇന്നലെ നവജാത ശിശുവിനെ ശുചിമുറിയിൽ വെള്ളം നിറച്ച പ്ലാസ്റ്റിക് വീപ്പയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രസവിച്ച ഉടനെ കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. ജനിച്ചയുടൻ കുഞ്ഞ് ശ്വസിച്ചിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ ജലാംശം കണ്ടെത്തി. അമ്മ ഉടുമ്പന്നൂർ മങ്കുഴിയിൽ വാടകയ്ക്കു താമസിക്കുന്ന തൃശൂർ കൊരട്ട‍ി സ്വദേശിനി സുജിതയ്ക്ക് (28) എതിരെ കൊലപാതകത്തിന് കേസെടുത്തു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലുടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അമിത രക്തസ്രാവത്തെത്തുടർന്ന് അവശയായ സുജിത ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ പുലർച്ചെ ഒന്നരയോടെയാണു യുവതിയും ഭർത്താവും തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഡോക്ടർ വിവരം അറിയിച്ചതോടെ കരിമണ്ണൂർ എസ്എച്ച്ഒ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ പൊലീസ് ഇവരുടെ വീട്ടിലെത്തി. നവജാത ശിശുവിനെ വീപ്പയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് അറിയാതിരിക്കാനാണു കുഞ്ഞിനെ വീപ്പയിൽ ഉപേക്ഷിച്ചതെന്നാണു യുവതി പൊലീസിനു നൽകിയ മൊഴി. ഭാര്യ ഗർഭിണിയായിരുന്ന വിവരം അറിയില്ലായിരുന്നെന്നു ഭർത്താവും മൊഴി നൽകി.

ഒരു മാസം മുൻപാണ് മങ്കുഴിയിൽ ഒരു വീടിന്റെ മുകൾ നിലയിൽ ഇവരുടെ കുടുംബം താമസിക്കാനെത്തിയത്. സുജിത ഗർഭിണിയാണെന്ന വിവരം അയൽവാസികൾ പോലും അറിഞ്ഞില്ല. അടുത്ത ദിവസങ്ങളിൽ പോലും അയൽക്കാരായ സ്ത്രീകളുമായി സംസാരിച്ചിരുന്ന സുജിതയെ കണ്ടവർ ആർക്കും യാതൊരു സംശയവും തോന്നിയില്ല. സുജിതയുടെ ശാരീരിക വ്യത്യാസം കണ്ട് ആശാ പ്രവർത്തക ഏതാനും ദിവസം മുൻപ് വീട്ടിലെത്തിയെങ്കിലും ശരീരത്തിന് വണ്ണം വയ്ക്കാനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നു പറഞ്ഞ് ഇവരെ മടക്കി അയയ്ക്കുകയായിരുന്നു.

അയൽക്കാർ അറിയാതിരിക്കാൻ വലുപ്പം കൂടിയ നൈറ്റിയാണ് ധരിക്കാറുണ്ടായിരുന്നതെന്നു നാട്ടുകാർ പറയുന്നു. ബുധനാഴ്ച രാത്രി ശുചിമുറിയിൽ കയറിയ സുജിത ഏറെ നേരം കഴിഞ്ഞിട്ടും ഇറങ്ങി വരാതിരുന്നതിനെ തുടർന്ന് ഏറെ നേരം പുറത്തു നിന്നു വിളിച്ചാണ് ഭർത്താവും മക്കളും ചേർന്ന് പുറത്തിറക്കിയത്. ഇതിനു പിന്നാലെയാണു രക്തസ്രാവം ഉണ്ടായത്. ഇതേത്തുടർന്ന് ഇവർ താമസിക്കുന്ന കെട്ടിട ഉടമയുടെ ഓട്ടോറിക്ഷയിൽ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Content Highlight: Thodupuzha newborn death Post Mortem Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com