സർക്കാരിന്റെ മുഖം മിനുക്കാന്‍ സിപിഎം; പഴ്സനൽ സ്റ്റാഫിന്റെ വിപുല യോഗം വിളിക്കും
Mail This Article
തിരുവനന്തപുരം∙ സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള തിരുത്തൽ നടപടികളിലേക്ക് സിപിഎം കടക്കുന്നു. മന്ത്രിമാരുടെ ഓഫിസുകളുടെ പ്രവർത്തനത്തിലെ പിഴവു പരിഹരിക്കലാണ് ആദ്യ നടപടി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത് പഴ്സനൽ സ്റ്റാഫുകളുടെ യോഗം ചേരും.
സംസ്ഥാന സമിതിയിലെ വിമർശനങ്ങൾക്കു മറുപടി പറയവേ മന്ത്രിമാരുടെ ഓഫിസുകളിലെ പെരുമാറ്റം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നു മന്ത്രിമാരെ മുഖ്യമന്ത്രി ഓർമപ്പെടുത്തിയിരുന്നു. പെരുമാറ്റത്തിൽ ശ്രദ്ധിക്കണം. ഓഫിസിലെത്തുന്ന ജനങ്ങളെ മടുപ്പിക്കുന്ന തരത്തിൽ പെരുമാറരുതെന്ന ഉപദേശവും നൽകി. ഓഫിസുകളിൽ സംഭവിച്ച വീഴ്ച തിരുത്തുന്നതിന്റെ ഭാഗമാണ് പഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം. സർക്കാരിന്റെ പ്രതിച്ഛായയും മന്ത്രിമാരുടെ ഓഫിസിന്റെ പ്രവർത്തനവും മെച്ചപ്പെടുത്താൻ വേണ്ട മാർഗരേഖ പാർട്ടി നൽകും. മുഴുവൻ സ്റ്റാഫ് അംഗങ്ങളെയും പങ്കെടുപ്പിച്ചുള്ള വിപുലമായ യോഗമാണ് പരിഗണനയിൽ.
സർക്കാർ അധികാരത്തിലെത്തിയ ശേഷം ഒരു തവണ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചിരുന്നു. അന്ന് കോടിയേരിയും എസ്.രാമചന്ദ്രൻ പിള്ളയും എം.എ.ബേബിയുമായിരുന്നു പങ്കെടുത്തത്.
English Summary: CPM to call personal staffs meeting