‘അതിർത്തിക്കുള്ളിൽ ചൈനയ്ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല; ഭീഷണി നേരിടാൻ സജ്ജം’
Mail This Article
ജോധ്പുർ (രാജസ്ഥാൻ) ∙ ചൈനയെ ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചിട്ടില്ലെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാഷ്ട്രീയവത്കരിക്കരുതെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അഭിപ്രായങ്ങളും വിശ്വാസങ്ങളും എന്തുതന്നെയായാലും, ഇന്ത്യ ആരെയും തങ്ങളുടെ പ്രദേശത്ത് അതിക്രമിച്ച് കടക്കാൻ അനുവദിച്ചിട്ടില്ല.
രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും ക്ഷേമത്തിനുമാണ് സർക്കാർ മുൻഗണന നൽകുന്നത്. രാജ്യത്ത് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടക്കുന്നുണ്ട്. താനുൾപ്പെടെ രണ്ടോ മൂന്നോ പേർക്കുമാത്രമാണ് ഈ വിഷയത്തെക്കുറിച്ച് അറിയുന്നത്. കൂടുതൽ വിവരങ്ങൾ പരസ്യപ്പെടുത്താനാകില്ല. ശത്രുക്കളെ രാജ്യത്ത് നുഴഞ്ഞുകയറാൻ ഒരിക്കലും അനുവദിക്കില്ലെന്നും രാജ്നാഥ് പറഞ്ഞു.
ഭീഷണികളെ നേരിടാൻ എല്ലാ വിധത്തിലും രാജ്യം സജ്ജമാണ്. ആധുനിക യുദ്ധോപകരണങ്ങളാൽ സേനാവിഭാഗങ്ങൾ തയാറാണ്. പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്ന ലോകത്തിലെ മികച്ച 25 രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി. ഈ പതിറ്റാണ്ടിന്റെ അവസാനം പ്രതിരോധ ഉപകരണങ്ങളുടെ കാര്യത്തിൽ രാജ്യം സ്വയം പര്യാപ്തമാകും. രാജ്യത്തിന്റെ സമാധാനവും ഐക്യവും തകർക്കാൻ ശ്രമിക്കുന്നവർക്ക് ഉചിതമായ മറുപടി നൽകുമെന്നും രാജ്‌നാഥ് പറഞ്ഞു.
English Summary: Didn't let China intrude into India's territory: Rajnath Singh