കൊച്ചി നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് തല്ലിത്തകർത്തു സ്വകാര്യ ബസ് ജീവനക്കാർ
Mail This Article
കൊച്ചി∙ നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് തല്ലിത്തകർത്ത് സ്വകാര്യ ബസ് ജീവനക്കാർ. യാത്രക്കാരുമായി എറണാകുളത്തേയ്ക്കു വരികയായിരുന്ന കെഎസ്ആർടിസി ബസാണ് കലൂർ ഹൈസ്കൂളിനു മുന്നിൽവച്ചു തല്ലിത്തകർത്തത്. സംഭവത്തിൽ സ്വകാര്യ ബസിലെ മൂന്നു ജീവനക്കാർ പിടിയിലായി. ഇവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ബസിന്റെ ചില്ലും മറ്റും അടിച്ചുതകർത്തു. നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു പ്രതികളുടെ അഴിഞ്ഞാട്ടം.
കോതമംഗലം ഡിപ്പോയിൽനിന്നു യാത്രക്കാരുമായി എറണാകുളത്തേക്ക് വരികയായിരുന്ന ബസാണ് തകർത്തത്. യാത്രയ്ക്കിടെ തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷനിൽ എത്തിയപ്പോൾ സ്വകാര്യ ബസ് കെഎസ്ആർടിസി ബസിന്റെ ഇടതുവശത്തൂടി മുന്നോട്ടു പോകാൻ ശ്രമിച്ചു. ഇതു ബസുകൾ തമ്മിൽ ഉരയുന്നതിന് ഇടയാക്കി. കെഎസ്ആർടിസി ബസിനു തകരാറുണ്ടായത് ഡ്രൈവർ ചോദ്യം ചെയ്തു. ഇതിന്റെ പേരിൽ വാക്കുതർക്കം ഉണ്ടാകുകയും സ്വകാര്യ ബസ് ജീവനക്കാർ വെല്ലുവിളിക്കുകയും ചെയ്തു.
തുടർന്നു കുതിച്ചെത്തിയ സ്വകാര്യ ബസ് കലൂർ ഹൈസ്കൂളിനു മുന്നിൽവച്ചു കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി. പിന്നാലെ കണ്ടക്ടറും ഡ്രൈവറും ഉൾപ്പെടെ മൂന്നു പേർ അസഭ്യം പറയുകയും ബസ് അടിച്ചുതകർക്കുകയുമായിരുന്നു. 20,000 രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്കാക്കിയിരിക്കുന്നത്. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കും.
English Summary: KSRTC Bus Attacked by Private Bus Employees at Kochi