ലൈംഗിക പീഡനക്കേസിൽ തെളിവില്ലെന്ന് സിബിഐ; ഹൈബി ഈഡന് ആശ്വാസം
Mail This Article
കൊച്ചി∙ ഹൈബിൻ ഈഡൻ എംപിക്കെതിരായ ലൈംഗിക പീഡനക്കേസിൽ തെളിവില്ലെന്നു സിബിഐ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. ഹൈബി ഈഡൻ എംഎൽഎ ആയിരുന്ന സമയത്ത് എംഎല്‍എ ഹോസ്റ്റലില്‍ എത്തിച്ചു പീഡിപ്പിച്ചെന്നായിരുന്നു പരാതി. ബലാത്സംഗ കേസിൽ തെളിവുകൾ ഒന്നും കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നും കേസിലെ പരാതിക്കാരിക്കും തെളിവ് നൽകാൻ കഴിഞ്ഞില്ലെന്നും സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
സാമ്പത്തിക തട്ടിപ്പും പീഡനവുമുൾപ്പെടെയുള്ള പരാതികളാണ് ഉന്നയിച്ചിരുന്നത്. പരാതിക്കാരുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. കേസ് അന്വേഷിച്ച കേരള പൊലീസിന്റെ പ്രത്യേക സംഘത്തിനും ഹൈബി ഈഡനെതിരെ തെളിവ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപാണ് കേസ് പിണറായി സർക്കാർ സിബിഐയ്ക്കു വിട്ടത്. കേസ് സിബിഐയ്ക്ക് വിട്ട നടപടിക്കെതിരെ കോൺഗ്രസ് രംഗത്തെത്തുകയും രാഷ്ട്രീയ വിവാദത്തിന് വഴിതുറക്കുകയും ചെയ്‌തിരുന്നു.
സോളർ കേസുമായി ബന്ധപ്പെട്ട് ആറ് പീഡന പരാതികളാണ് സിബിഐ റജിസ്റ്റർ ചെയ്‌തിരുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, എ.പി അനിൽകുമാർ, ഹൈബി ഈഡൻ, അടൂർപ്രകാശ്, ബിജെപി നേതാവ് അബ്ദുള്ള കുട്ടി എന്നിവർക്കെതിരെ ആറ് എഫ്ഐആർ റജിസ്റ്റർ ചെയ്തായിരുന്നു സിബിഐ അന്വേഷണം ആരംഭിച്ചത്ആറ് പ്രത്യേക സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. സിബിഐ റജിസ്റ്റർ ചെയ്ത ആറ് കേസുകളിലെ ആദ്യത്തെ കേസിന്റെ അന്വേഷണ റിപ്പോർട്ടാണ് കോടതിയിൽ ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.
English Summary: Clean chit by CBI to Hibi Eden in Solar sexual abuse case