ADVERTISEMENT

മുംബൈ ∙ ശിവസേന വിമതൻ ഏക്നാഥ് ഷിൻഡെയ്ക്കു മുഖ്യമന്ത്രിസ്ഥാനം പേരിനു മാത്രമായി നൽകി ബിജെപി ഒതുക്കിയോ? മന്ത്രിമാരുടെ വകുപ്പുകൾ ഏതെല്ലാമെന്ന വിവരം ഇപ്പോൾ പുറത്തുവന്നപ്പോഴാണ് ഷിൻഡെയെ ഒതുക്കി ബിജെപി കളം പിടിച്ചെന്ന സൂചന ശക്തമായത്. ആഭ്യന്തരം, ധനം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട വകുപ്പുകൾ ഉപമുഖ്യമന്ത്രിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിന്റെ കൈവശമാണ്. സത്യപ്രതിജ്ഞ ചെയ്ത് 7 ആഴ്ച കഴിഞ്ഞിട്ടും ഇതുവരെ വകുപ്പുകളിൽ തീരുമാനം ഉണ്ടാക്കാൻ ഷിൻഡെയ്ക്കു കഴിഞ്ഞിട്ടില്ല.

നിലവിൽ നഗരവികസന വകുപ്പും പിഡബ്ല്യുഡിയും ഷിൻഡെയുടെ കീഴിലാണ്. പൊതുഭരണം, ഐടി, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, ഗതാഗതം, മാർക്കറ്റിങ്, സോഷ്യൽ ജസ്റ്റിസ് ആൻഡ് സ്പെഷൽ അസിസ്റ്റൻസ്, റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ, ദുരന്തനിവാരണം, മണ്ണ് – ജല സംരക്ഷണം, പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും, ന്യൂനപക്ഷ – വഖഫ് കാര്യം തുടങ്ങി മറ്റു മന്ത്രിമാർക്ക് വിഭജിച്ചുനൽകാത്ത വകുപ്പുകളാണ് ഷിൻഡെയ്ക്കുള്ളത്. അടുത്തഘട്ട മന്ത്രിസഭാ വികസനം വരുമ്പോൾ ഇതിൽ പലതും നഷ്ടപ്പെടും.

അതേസമയം, ധനത്തിനൊപ്പം പ്ലാനിങ് വകുപ്പും നിയമം, ജലവിഭവം, ഭവനനിർമാണം, ഊർജ വകുപ്പുകളും ഫഡ്നാവിസ് കൈകാര്യം ചെയ്യും. ബിജെപി മന്ത്രിയായ വിഖെ പാട്ടീലാകും പുതിയ റവന്യൂ മന്ത്രി. വനംമന്ത്രി സുധീൻ മുംങ്ഗാതിവർ. മുൻ ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിനാണ് ഉന്നത, സാങ്കേതിക വിദ്യാഭ്യാസത്തിന്റെയും പാർലമെന്ററി കാര്യത്തിന്റെയും ചുമതല. സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഷിൻഡെ ക്യാംപിലെ ദീപക് കേസർകറിനു ലഭിച്ചു. കൃഷി അബ്ദുൽ സത്താറിനാണ്.

സത്യപ്രതിജ്ഞ ചെയ്ത് 40 ദിവസങ്ങൾക്കുശേഷമാണ് മന്ത്രിസഭ വികസിപ്പിക്കാൻ ഷിൻഡെയ്ക്കു കഴിഞ്ഞത്. ബിജെപി, ഷിൻഡെ ക്യാംപുകളിൽനിന്ന് 9 പേരെ വീതം കൂട്ടി 18 പേരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ ദിവസം ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ നേതൃത്വത്തിൽ നടന്നിരുന്നു. ഇവരുടേത് ഉൾപ്പെടെയുള്ള വകുപ്പുകൾ ഇപ്പോഴാണ് പുറത്തുവന്നത്.

രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തിൽ കൂടുതൽ പേർക്കു പങ്കാളിത്തം ഉറപ്പാക്കുമെന്നാണ് അന്ന് ഷിൻഡെ പറഞ്ഞത്. ആകെയുള്ള 287 എംഎൽഎമാരിൽ 106 പേരാണ് ബിജെപിക്ക്. 55 ശിവസേന എംഎൽഎമാരിൽ 40 പേർ ഷിൻഡെയ്ക്ക് ഒപ്പവുമുണ്ട്. മന്ത്രിസഭയിലോ മറ്റു പ്രധാനപ്പെട്ട സമിതികളിലോ പദവികൾ നൽകിയില്ലെങ്കിൽ ഷിൻഡെയ്ക്ക് ഒപ്പമുള്ള ചിലർ മറുകണ്ടം ചാടിയേക്കുമെന്നാണ് അഭ്യൂഹങ്ങൾ.

English Summary: In Eknath Shinde Cabinet, Deputy Devendra Fadnavis Gets Home, Finance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com