ADVERTISEMENT

ബെംഗളൂരു∙ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കർണാടക സർക്കാർ പ്രസിദ്ധീകരിച്ച പരസ്യം വിവാദത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഹർ ഘർ തിരംഗ’ പ്രചാരണത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരവ് അർപ്പിച്ച് അവരുടെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചാണ് പരസ്യം തയാറാക്കിയിരിക്കുന്നത്.

എന്നാൽ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയ പരസ്യത്തിൽ പകരം ആർഎസ്എസിന്റെ വിനായക് സവർക്കറുടെ ചിത്രം, വിപ്ലവകാരി സവർക്കർ എന്ന പേരിൽ ഉൾക്കൊള്ളിച്ചതാണ് വിവാദമായിരിക്കുന്നത്. ഒരു പേജ് മുഴുവൻ ഉൾക്കൊള്ളുന്ന പരസ്യം ഞായറാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.

‘വിഭജനഭീതിയുടെ ഓർമ ദിനം’ എന്ന പേരിൽ ഓഗസ്റ്റ് 14 ആചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി നെഹ്റുവും മുഹമ്മദലി ജിന്നയുമാണ് വിഭജനത്തിന്റെ ഉത്തരവാദികൾ എന്ന ചൂണ്ടിക്കാട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനെച്ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിൽ വാഗ്വാദം നടന്നിരുന്നു.

അതേസമയം, നെഹ്റുവാണ് വിഭജനത്തിന്റെ കാരണക്കാരന്‍ എന്നതിനാലാണു ചിത്രം ഉൾപ്പെടുത്താതിരുന്നതെന്നു കർണാടക ബിജെപി വക്താവ് രവി കുമാർ അറിയിച്ചു. ‘‘സർദാർ വല്ലഭായ് പട്ടേൽ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി. അതിനാൽ അദ്ദേഹത്തിന്റെ ചിത്രം ഉൾക്കൊള്ളിച്ചു. അതുപോലെയാണ് ഝാൻസി റാണിയും ഗാന്ധിജിയും സവർക്കറും. നെഹ്റു രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാണ്. അദ്ദേഹം സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയിരുന്നു. പക്ഷേ, രാജ്യത്തെ വിഭജിച്ചു’’ – രവി കുമാർ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും നാണക്കേടാണ് ഇതെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞു. ‘‘രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിക്കുകയാണ്. ഇത്തരമൊരു കാര്യം ചെയ്തതിനാൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ പ്രധാനമന്ത്രി പുറത്താക്കണം. മാപ്പു പറയണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു’’ – ശിവകുമാർ പറഞ്ഞു.

English Summary: Nehru Out, Savarkar In - National Flag Ad In Karnataka Triggers Row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com