ബിഹാറിൽ 31 പുതിയ മന്ത്രിമാർ; കൂടുതൽ ആർജെഡിക്ക്; നിതീഷിന് ആഭ്യന്തര വകുപ്പ്
Mail This Article
പട്ന∙ 31 പുതിയ മന്ത്രിമാരുമായി ബിഹാർ മന്ത്രിസഭ വിപുലീകരിച്ചു. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ ആർജെഡിക്കാണ് കൂടുതൽ മന്ത്രി സ്ഥാനങ്ങൾ. മുഖ്യമന്ത്രി നിതീഷ് കുമാറിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യവകുപ്പും ലഭിച്ചു.
ആർജെഡിക്ക് മൊത്തം 16 മന്ത്രിമാരും ജെഡിയുവിന് 11 പേരുമാണ് ഉള്ളത്. മന്ത്രിസഭയിൽ കോൺഗ്രസിനു രണ്ടും മുൻ മുഖ്യമന്ത്രി ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ ആവാസ് മോർച്ചയ്ക്ക് ഒരാളും അംഗമായുണ്ട്. ഒരു സ്വതന്ത്ര എംഎൽഎയ്ക്കും മന്ത്രിസ്ഥാനം ലഭിച്ചു. ഗവർണർ ഫാഗു ചൗഹാൻ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ബിജെപിയുമായി ചേർന്നുണ്ടായിരുന്ന സർക്കാരിലെ മിക്ക മന്ത്രിമാരെയും ജെഡിയു നിലനിർത്തി. മുഹമ്മദ് സമ ഖാൻ, ജയന്ത് രാജ്, ഷീലാകുമാരി, സുനിൽ കുമാർ, സഞ്ജയ് ഝാ, മദൻ സാഹ്‌നി, ശ്രാവൺ കുമാർ, അശോക് ചൗധരി, ലെഷി സിങ്, വിജയ് കുമാർ ചൗധരി, ബിജേന്ദ്ര യാദവ് എന്നിവരാണ് ജെഡിയു മന്ത്രിമാർ.
തേജസ്വി യാദവിന്റെ സഹോദരൻ തേജ് പ്രതാപ് യാദവ്, അലോക് മേത്ത, സുരേന്ദ്ര പ്രസാദ് യാദവ്, രാമാനന്ദ് യാദവ്, കുമാർ സർവജീത്, ലളിത് യാദവ്, സമീർ കുമാർ മഹാസേത്, ചന്ദ്രശേഖർ, ജിതേന്ദ്ര കുമാർ റായ്, അനിത ദേവി, സുധാകർ സിങ്, ഇസ്രയേൽ മൻസൂരി, സുരേന്ദ്ര സിങ്, കാർത്തികേയ, ഷാനവാസ് ആലം, ഷമീം അഹമ്മദ് എന്നിവരാണ് ആർജെഡിയിൽനിന്നും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
കോൺഗ്രസിൽനിന്ന് അഫാഖ് ആലം, മുരാരി ലാൽ ഗൗതം എന്നിവരും ഹിന്ദുസ്ഥാനി അവാം മോർച്ചയിൽനിന്ന് സന്തോഷ് സുമനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബിഹാർ മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം 36 മന്ത്രിമാർ വരെയാകാം. ഭാവിയിലെ പുനഃസംഘടനയിലൂടെ ഒഴിവ് നികത്തും. ഈ മാസം 10നാണ് മഹാസഖ്യ സർക്കാർ ചുമതലയേറ്റത്. ഓഗസ്റ്റ് 24ന് ബിഹാർ നിയമസഭയിൽ പുതിയ സർക്കാർ ഭൂരിപക്ഷം തെളിയിക്കും.
English Summary: 31 New Ministers In Bihar, Most From Tejashwi Yadav's Party