ADVERTISEMENT

ജയ്പുർ∙ അധ്യാപകന്റെ മർദനമേറ്റ് ദലിത് വിദ്യാർഥി മരിച്ച സംഭവത്തിൽ രാജസ്ഥാൻ സർക്കാർ പ്രതിസന്ധിയിൽ. പ്രതിപക്ഷമായ ബിജെപിക്കു പുറമേ കോൺഗ്രസിനുള്ളിൽനിന്നു തന്നെ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ പ്രതിഷേധസ്വരം ഉയരുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അത്രു മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ പനചന്ദ് മേഘ്‌വാൾ രാജിവച്ചിരുന്നു. കുട്ടിയുടെ മരണത്തിൽ താൻ അതീവ ദുഃഖിതനാണെന്നും സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കു ശേഷവും ഇത്തരത്തിൽ സംഭവിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം തന്റെ രാജിക്കത്തിൽ പരാമർശിച്ചിരുന്നു. 

അതിനിടെ ഗെലോട്ടിന്റെ കടുത്ത വിമർശകനായ കോൺഗ്രസ് നേതാവ് സച്ചിൽ‌ പൈലറ്റ് കുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ ജലോറിൽ എത്തും. ‘ജലോറിൽ സംഭവിച്ചതു പോലുള്ള കാര്യങ്ങൾ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ദലിത് സമൂഹത്തിനൊപ്പം നമ്മളുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തണം. സർക്കാർ ആവശ്യമായ നടപടികൾ സ്വീകിരിക്കുന്നുണ്ട്. അത് ഭാവിയിലും ഉണ്ടാകണം.’– സച്ചിൻ പൈലറ്റ് പറഞ്ഞു. സച്ചിൽ പൈലറ്റ് എത്തുന്നതറിഞ്ഞ് മന്ത്രിമാരോടും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതാസ്രയോടും ജലോറിലെത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. 

സ്കൂളിൽ ഉയർന്ന ജാതിക്കാർക്കു വേണ്ടി കുടിവെള്ളം സൂക്ഷിച്ച പാത്രത്തിൽ തൊട്ടെന്ന് ആരോപിച്ച് അധ്യാപകൻ ക്രൂരമായി മർദിച്ചാണ് ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥി ഇന്ദ്രകുമാർ മേഘ്‌വാൾ (9) മരിച്ചത്. അധ്യാപകൻ ചായിൽ സിങ്ങിനെ (40) കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. കഴിഞ്ഞ മാസം 20നാണ് കുട്ടിയെ അധ്യാപകൻ മർദിച്ചത്. മുഖത്തും ചെവിയിലും മർദനമേറ്റു ബാലൻ അബോധാവസ്ഥയിലായി. ഉദയ്പുരിലെ ആശുപത്രിയിൽ ഒരാഴ്ച ചികിത്സയ്ക്കുശേഷം അഹമ്മദാബാദിലേക്കു കൊണ്ടുപോയി. അവിടെ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്.

English Summary: After Dalit Child's Killing, Rajasthan Ministers, Sachin Pilot Rush To His Village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com