‘തലാക്കും മുത്തലാക്കും ഒരുപോലെയല്ല; സ്ത്രീകൾക്ക് ‘ഖുല’യിലൂടെ വിവാഹ മോചനം നേടാം’
Mail This Article
ന്യൂഡൽഹി∙ തലാക്കിലൂടെ വിവാഹ മോചനം നടത്തുന്നതില്‍ പ്രഥമദൃഷ്ട്യാ തെറ്റൊന്നും കാണാനാകുന്നില്ലെന്നു സുപ്രീംകോടതി. പുരുഷന്മാര്‍ തലാക്കിലൂടെ വിവാഹ മോചനം നടത്തുന്നതു പോലെ സ്ത്രീകള്‍ക്ക് 'ഖുല'യിലുടെ വിവാഹ മോചനം നേടാം. തലാക്കും മുത്തലാക്കും ഒരുപോലെയല്ല.
വിഷയം എതെങ്കിലും അജണ്ടയ്ക്ക് കാരണമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഭാര്യയ്ക്കും ഭർത്താവിനും ഒന്നിച്ചു ജീവിക്കാൻ താൽപര്യമില്ലെങ്കിൽ ആർട്ടിക്കിൾ 142 പ്രകാരം കോടതി വിവാഹമോചനം നൽകാറുണ്ടെന്നും കോടതി പറഞ്ഞു.
താലാക്കിലൂടെ വിവാഹമോചനം നടത്തുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക ബേനസീര്‍ ഹീന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. തലാക്കിന്റെ ഇരയാണു താനെന്നു പറഞ്ഞു ഹീന സമർപ്പിച്ച ഹർജിയിൽ വിവാഹമോചനത്തിന് പൊതുവായ മാർഗരേഖ കേന്ദ്ര സർക്കാർ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. മുത്തലാക്ക് ഭരണഘടനാ വിരുദ്ധമാണെന്നു വിധിച്ച കോടതി തലാക്ക് വിഷയത്തിൽ തീരുമാനമെടുക്കാതെ വിട്ടിരിക്കുകയാണെന്നും പരാതിക്കാരി ആരോപിച്ചു. കേസ് വിശദമായ വാദത്തിന് ഓഗസ്റ്റ് 29ലേക്കു മാറ്റി.
English Summary: SC says Talaq-e-Hasan not akin to triple talaq, women have option of 'khula'