ADVERTISEMENT

പട്ന ∙ ബിഹാറിലെ പട്നയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന പതിനാറുകാരിയെ അജ്ഞാതൻ പിന്നിൽനിന്നും വെടിവച്ചു വീഴ്ത്തുന്ന സിസിടിവി ദൃശ്യം പുറത്ത്. ബുധനാഴ്ച രാവിലെയാണ് സംഭവം. പിൻകഴുത്തിനു വെടിയേറ്റ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയുതിർത്ത ശേഷം ഓടി രക്ഷപ്പെട്ട അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

പട്‍നയിലെ സിപാറ പ്രദേശത്താണ് നാടിനെ നടുക്കിയ അക്രമം അരങ്ങേറിയത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ട്യൂഷനുശേഷം രാവിലെ എട്ടു മണിയോടെ വീട്ടിലേക്കു മടങ്ങുമ്പോഴാണ് വെടിയേറ്റത്.

പ്രധാന റോഡിൽനിന്നും ഇടറോഡിലേക്കു തിരിയുന്ന പെൺകുട്ടി അക്രമിയെ മറികടന്ന് മുന്നോട്ടു പോകുന്നത് വിഡിയോയിൽ വ്യക്തമാണ്. ഇതിനു തൊട്ടുപിന്നാലെ കയ്യിലുള്ള സഞ്ചിയിൽനിന്ന് തോക്കെടുത്ത് ഇയാൾ പെൺകുട്ടിയെ പിന്നിലെത്തി വെടിയുതിർക്കുന്നതാണ് വിഡിയോയിലുള്ളത്. പെൺകുട്ടി മുന്നിലേക്കു വീഴുന്നതും അക്രമി ഓടി രക്ഷപ്പെടുന്നതും വിഡിയോയിൽ കാണാം.

ആക്രമണത്തിനു കാരണമെന്താണെന്ന് അറിയില്ലെന്നാണ് പൊലീസിന്റെ നിലപാട്. ആക്രമണം നടത്തിയ ശേഷം രക്ഷപ്പെട്ടയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

English Summary: 16-year-old shot at while returning home from tuition in Patna, act caught on camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com