'പട്ടികവിഭാഗ അതിക്രമ നിരോധനനിയമവും ബാധകമല്ല': വേഷം 'പ്രതി' ആക്കിയ ജഡ്ജി
Mail This Article
കോഴിക്കോട് ∙ ലൈംഗികപീഡനക്കേസിൽ പ്രതിയായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രനെതിരായ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ച സെഷൻസ് കോടതിയുടെ ആദ്യ ഉത്തരവും വിവാദത്തിൽ. ഈ കേസിൽ പട്ടികവിഭാഗ അതിക്രമ നിരോധന നിയമം ബാധകമാകില്ലെന്ന കോടതിയുടെ നിരീക്ഷണമാണ് വിവാദത്തിലായത്. ഇവിടെ പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല അതിക്രമം നടന്നത്. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്. ജാതിരഹിത സമൂഹമാണ് ഭരണഘടനാ ശിൽപികൾ ഉൾപ്പെടെ ലക്ഷ്യം വച്ചിരുന്നതെന്നാണ് കോടതിയുടെ നിരീക്ഷണം.
അതിജീവിത കാര്യബോധമില്ലാത്തയാളല്ലെന്നും കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ വസ്ത്രം സംബന്ധിച്ച നിരീക്ഷണം നടത്തി വിവാദത്തിൽപ്പെട്ടതും ഇതേ കോടതിയാണ്.
പരാതി ഉന്നയിച്ച സ്ത്രീയുടെ വേഷം പ്രകോപനപരമാണെന്ന വിവാദ പരാമർശത്തോടെ സിവിക് ചന്ദ്രനു മുൻകൂർ ജാമ്യം അനുവദിച്ച സെഷൻസ് കോടതി ഉത്തരവും വിവാദത്തിലായിരുന്നു. പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അടങ്ങിയ ഉത്തരവിനെതിരെ സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി ഉൾപ്പെടെയുള്ളവർ രംഗത്തുവന്നു.
2020 ൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവ എഴുത്തുകാരിയുടെ പരാതിയിലാണ് സിവിക്കിനെതിരെ കൊയിലാണ്ടി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ജാമ്യഹർജിക്കൊപ്പം സിവിക് ഹാജരാക്കിയ ചിത്രങ്ങളിൽ പരാതിക്കാരി ലൈംഗികമായി പ്രകോപനമുണ്ടാക്കുന്ന വസ്ത്രമാണു ധരിച്ചിരിക്കുന്നതെന്നു സെഷൻസ് ജഡ്ജി എസ്.കൃഷ്ണകുമാറിന്റെ ഉത്തരവിൽ പറയുന്നു. ലൈംഗികാതിക്രമം ആരോപിക്കുന്ന 354എ വകുപ്പ് പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല.
ശാരീരികസമ്പർക്കമുണ്ടെന്നു സമ്മതിച്ചാൽ തന്നെ 74 വയസ്സുകാരനായ, ശാരീരികപരിമിതിയുള്ള പുരുഷൻ പരാതിക്കാരിയെ ബലമായി മടിയിലിരുത്തി ഉപദ്രവിച്ചെന്നു വിശ്വസിക്കാനാകില്ല. 30 വയസ്സുകാരിയായ പരാതിക്കാരിക്ക് ലൈംഗിക അതിക്രമം എന്താണെന്നു നന്നായി മനസ്സിലാകും. സംഭവം നടന്ന് രണ്ടര വർഷത്തിനു ശേഷമാണ് പരാതി ഉന്നയിച്ചത്. എന്തുകൊണ്ടു വൈകി എന്നതിനു കൃത്യമായ വിശദീകരണം നൽകിയിട്ടില്ല. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ സമാനമായ മറ്റൊരു പരാതി റജിസ്റ്റർ ചെയ്തതിനു ശേഷമാണ് ആരോപണം ഉന്നയിച്ചതെന്നും ഉത്തരവിൽ പറയുന്നു.
English Summary: Controversy Over First Court Order On The Bail Plea of Civic Chandran