ഹൈക്കോടതിയെ സമീപിക്കാൻ സിൻഡിക്കറ്റ്; സ്റ്റേ നിലനിൽക്കില്ലെന്ന് വിസിക്ക് നിയമോപദേശം
Mail This Article
കണ്ണൂർ∙ പ്രിയ വർഗീസിന്റെ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് തീരുമാനം. ഗവർണർക്കു വഴങ്ങേണ്ടതില്ലെന്നു അടിയന്തര സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനമായി. സ്റ്റേ ഉത്തരവിനെതിരെ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കും.
ഗവർണറുടെ സ്റ്റേ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നു വിസി ഗോപിനാഥ് രവീന്ദ്രനു നിയമോപദേശം ലഭിച്ചു. വിസിക്കു കാരണം കാണിക്കൽ നോട്ടിസ് നൽകാതെയാണ് ഗവർണർ ഉത്തരവു പുറപ്പെടുവിച്ചത്. ഇതു നിയമവിധേയമല്ലെന്നാണു നിയമോപദേശം.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനു കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗം അസോഷ്യേറ്റ് പ്രഫസർ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നൽകിയ നടപടിയാണു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചത്.
കണ്ണൂർ വൈസ് ചാൻസലർ, ഇന്റർവ്യൂ ബോർഡിലെയും സിൻഡിക്കറ്റിലെയും അംഗങ്ങൾ എന്നിവർ ഉൾപ്പെടെ ഈ നിയമന നടപടികളുമായി ബന്ധപ്പെട്ട എല്ലാവർക്കും കാരണം കാണിക്കൽ നോട്ടിസ് അയയ്ക്കാനും ഉത്തരവിട്ടിരുന്നു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിൽ ക്രമക്കേടില്ലെന്ന വിസിയുടെ വിശദീകരണം തള്ളിയായിരുന്നു ഗവർണറുടെ നടപടി.
Content Highlights: Kannur University, Kannur University Syndicate, VC, Governor, Priya Varghese