ADVERTISEMENT

തിരുവനന്തപുരം∙ കണ്ണൂര്‍ സര്‍വകലാശാല അസോഷ്യേറ്റ്‌ പ്രഫസര്‍ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടി സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ആറുവര്‍ഷത്തിനിടെ ഗവര്‍ണര്‍ ഇപ്പോഴാണ് ശരിചെയ്തത്. ആറുവര്‍ഷത്തെ സര്‍വകലാശാലാ നിയമനങ്ങള്‍ പരിശോധിക്കണം. ഇഷ്ടക്കാരെ വൈസ് ചാന്‍സലര്‍മാരായി നിയമിച്ച് ബന്ധുനിയമനം നടത്താനാണ് സര്‍വകലാശാല ഭേദഗതി ബില്‍ കൊണ്ടുവരുന്നതെന്നും സതീശന്‍ പറഞ്ഞു.

പരസ്യമായാണ് അര്‍ഹതയുള്ളവരുടെ നീതി നിഷേധിച്ചത്. കഴിഞ്ഞ ആറ് വര്‍ഷവും ഇത് തന്നെയാണ് നടന്നത്. ഇത്തരത്തിലുള്ള മുഴുവന്‍ ബന്ധു നിയമനങ്ങളെ കുറിച്ചും അന്വേഷിച്ച് റദ്ദാക്കാന്‍ ഗവര്‍ണര്‍ നടപടി എടുക്കണം. സര്‍വകലാശാലകളിലെ അധ്യാപക ജോലി സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്കായി റിസര്‍വ് ചെയ്തിരിക്കുകയാണ്. 25 വര്‍ഷത്തെ അധ്യാപന പരിചയവും നൂറിലധികം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത അധ്യാപകന് ലഭിച്ച സ്‌കോര്‍ 651 ആയിരുന്നു. എന്നാല്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചയാളുടെ സ്‌കോര്‍ 156 ആണ്. ഇന്റർവ്യൂവില്‍ 156 സ്‌കോറുള്ള ആള്‍ക്ക് 32 മാര്‍ക്കും 651 സ്‌കോറുള്ളയാള്‍ക്ക് 30 മാര്‍ക്കും നല്‍കിയാണ് നിയമനം അട്ടിമറിച്ചത്. ഡോക്ടറേറ്റും അധ്യാപന പരിചയവുമുള്ളവര്‍ക്ക് അവസരം നല്‍കാതെ അര്‍ഹതയില്ലാത്തവരെയാണ് സര്‍ക്കാര്‍ നിയമിക്കുന്നതെന്ന് വി.ഡി.സതീശൻ ആരോപിച്ചു.

സര്‍വകലാശാല ഭേദഗതി ബില്‍ നിയമസഭയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതും അധ്യാപക നിയമനത്തിന് വേണ്ടിയാണ്. ഇഷ്ടക്കാരായ ആളുകളെ വൈസ് ചാന്‍സലര്‍മാരാക്കി അധ്യാപക നിയമനത്തില്‍ ക്രമക്കേട് നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിലവില്‍ സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി, സെനറ്റ്, ചാന്‍സലറായ ഗവര്‍ണര്‍ എന്നിവരുടെ പ്രതിനിധികളാണുള്ളത്. അതിലേക്കാണ് സര്‍ക്കാര്‍ പ്രതിനിധിയേയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനെയും ഉള്‍പ്പെടുത്തുന്നത്. എന്നിട്ട് ഭൂരിപക്ഷം ലഭിക്കുന്ന ആളുടെ പേര് മാത്രമെ ഗവര്‍ണര്‍ക്ക് മുന്നിലേക്ക് ശുപാര്‍ശ ചെയ്യൂ. ഇതിലൂടെ അര്‍ഹതപ്പെട്ടവരെ ഒഴിവാക്കാനും ഇഷ്ടക്കാരെ നിയമിക്കാനും സര്‍ക്കാരിന് സാധിക്കും. അത്തരത്തില്‍ നിയമിക്കപ്പെടുന്ന വി.സിമാര്‍ സര്‍ക്കാരിന് മുന്നില്‍ അടിമകളെ പോലെ നില്‍ക്കും. അതാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്നത്. 

നിയമനം റദ്ദാക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയിലേക്ക് പോകുമെന്ന് പറയുന്നത് അനീതി പുനഃസ്ഥാപിക്കാനാണ്. അങ്ങനെയെങ്കില്‍ യുഡിഎഫും നിയമവഴി തേടും. ഇത്തരം നിയമ ലംഘനങ്ങള്‍ ഇനിയും കേരളത്തില്‍ നടക്കാന്‍ പാടില്ല. അനധ്യാപക നിയനം യുഡിഎഫ് സര്‍ക്കാര്‍ പിഎസ്​സിക്ക് വിട്ടതു കൊണ്ടാണ് കേരള സര്‍വകലാശാലയില്‍ നടന്നതു പോലുള്ള നിയമന അഴിമതി ഇപ്പോള്‍ നടക്കാത്തത്. അതുകൊണ്ട് സര്‍വകലാശാലകളിലെ അധ്യാപക നിയമനവും പിഎസ്‌സിക്ക് വിടാന്‍ സര്‍ക്കാര്‍ തയാറാകണം. 

നിയമസഭ പാസാക്കിയ നിയമം അനുസരിച്ച് നിയമവിരുദ്ധമായ നിയമനങ്ങള്‍ റദ്ദാക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്. ഗവര്‍ണര്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അതിനെ പ്രതിപക്ഷം എതിര്‍ക്കും. കണ്ണൂര്‍ വിസിയെ ഗവര്‍ണര്‍ നിയമിച്ചതും മന്ത്രി കത്തെഴുതിയതും നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിന്നീട് ഗവര്‍ണറും ഇത് സമ്മതിച്ചു. നിയമനം നിയമവിരുദ്ധമാണെന്ന് അംഗികരിച്ച സാഹചര്യത്തില്‍ വിസിയെ പുറത്താക്കാന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ അതിന് തയാറായില്ല. അനീതി കാട്ടിയിട്ട് ബിജെപിയെന്നും കേന്ദ്രമെന്നുമുള്ള രാഷ്ട്രീയം പറഞ്ഞ് സര്‍ക്കാരിന് രക്ഷപ്പെടാനാകില്ല. നിയമനം ഗവര്‍ണര്‍ റദ്ദാക്കിയത് നിയമപരമായാണ്. ഇപ്പോഴാണ് ഗവര്‍ണര്‍ ശരി ചെയ്തത്.– പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം, സിവിക് ചന്ദ്രന്‍ കേസില്‍ അതിജീവിതയ്ക്ക് എതിരായ കോടതിയുടെ പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് വി.ഡി.സതീശൻ പറഞ്ഞു. നീതി കൊടുക്കേണ്ട സ്ഥാപനങ്ങള്‍ ഇങ്ങനെ ചെയ്താല്‍ നീതി തേടി മനുഷ്യര്‍ എവിടേക്ക് പോകും. ഏത് കാലത്താണ് ഈ ജഡ്ജി ജീവിക്കുന്നത്? 19 നൂറ്റാണ്ടിലെ സ്‌പെയിനിലാണോ, അതോ 21 -ാം നൂറ്റാണ്ടിലാണോ ജീവിക്കുന്നത്? പട്ടികജാതി വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും അവര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും വേണ്ടി പാര്‍ലമെന്റ് പാസാക്കിയ ഗൗരവതരമായ നിയമത്തെ ജുഡീഷ്യറി ചവിട്ടി അരയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. ദൗര്‍ഭാഗ്യകരമായ പരാമര്‍ശത്തില്‍ ഹൈക്കോടതി ഇടപെടുമെന്നാണ് പ്രത്യാശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

English Summary: VD Satheesan against Kannur university appointments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com