ഷാജഹാൻ വധം: 4 പേർ കൂടി അറസ്റ്റിൽ, അറസ്റ്റിലായവരുടെ എണ്ണം 12 ആയി
Mail This Article
പാലക്കാട്∙ സിപിഎം നേതാവ് ഷാജഹാൻ വധക്കേസിൽ നാലുപേർ കൂടി അറസ്റ്റിൽ. കല്ലേപ്പുള്ളി സ്വദേശികളായ ആവാസ്, സിദ്ധാർഥൻ, ചേമ്പന സ്വദേശി ജിനീഷ്, കുന്നങ്കാട് സ്വദേശി ബിജു എന്നിവരാണ് അറസ്റ്റിലായത്. കൊലയാളികൾക്ക് ആയുധം കൈമാറി, ഒളിച്ചുകഴിയാന്‍ സഹായം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതോടെ ഷാജഹാൻ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി.
കുന്നങ്കാട് സ്വദേശികളായ വിഷ്ണു (22), എസ്.സുനീഷ് (23), എൻ.ശിവരാജൻ (32), കെ.സതീഷ് (സജീഷ് – 31), മുഖ്യ സൂത്രധാരൻ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ (28), വെട്ടിവീഴ്ത്തിയ സംഘത്തിലെ കുന്നങ്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവരെയാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 14 രാത്രിയാണ് ഷാജഹാനെ െകാലപ്പെടുത്തിയത്. കുന്നങ്കാട് ജംക്‌ഷനിൽ കടയ്ക്കു മുന്നിൽ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന ഷാജഹാനെ പരിസരത്തുണ്ടായിരുന്ന ഒരു സംഘം വടിവാൾ ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു.
അതേസമയം, കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത രണ്ടുപേരെ കാണാനില്ലെന്ന് കുടുംബാംഗങ്ങളുടെ പരാതി നൽകി. ആവാസ്, ജയരാജ് എന്നിവരുടെ കുടുംബാംഗങ്ങളാണ് പരാതിയുമായി പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചത്. പരാതിയെ തുടർന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. കമ്മിഷൻ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ പരിശോധന നടത്തി. മറ്റു പൊലീസ് സ്റ്റേഷനുകളിലും പരിശോധന നടത്തും. ഓഗസ്റ്റ് 16നാണ് പ്രത്യേക പൊലീസ് സംഘം രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്.
English Summary: More arrest in Shajahan murder case