ADVERTISEMENT

കൊച്ചി∙ കാക്കനാട് ഫ്ലാറ്റിൽ നിലമ്പൂർ വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ സുഹൃത്തു കൊലപ്പെടുത്തിയതു കടം വാങ്ങിയ 50,000 രൂപ തിരികെ നൽകാതിരുന്നതിനെ തുടർന്നെന്നു പൊലീസ്. കടമായി വാങ്ങിയ പണം തിരികെ നൽകാതിരുന്നതോടെ പകരം ലഹരി മരുന്നു നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതും പാലിക്കാതെ വന്നതോടെ അടുക്കളയിൽ ഉപയോഗിക്കുന്ന കറിക്കത്തി ഉപയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വെളിപ്പെടുത്തൽ. 

ഇവർ ഒരുമിച്ചു ലഹരി ഉപയോഗിക്കുന്നതിനിടെ ഇതു സംബന്ധിച്ച തർക്കം ഉടലെടുക്കുകയും ആക്രമിക്കുകയുമായിരുന്നുവെന്നാണ് വിവരം. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചു കൊലപ്പെടുത്തിയതാണോ എന്നു സംശയവുമുണ്ട്. അർഷാദിനു പുറമേ കൂടുതൽ പ്രതികൾ കേസിലുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ സംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. അർഷാദിനൊപ്പം കാസർകോടുനിന്നു പിടിയിലായ ലഹരി മരുന്നു കേസ് പ്രതിക്ക് കേസുമായി ബന്ധമുണ്ടോ എന്നു സ്ഥിരീകരിക്കാനും പൊലീസ് തയാറായിട്ടില്ല. 

ഇന്നു കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ അഞ്ചു ദിവസത്തേയ്ക്കു കസ്റ്റഡിയിൽ വേണമെന്നാണു പൊലീസ് ആവശ്യപ്പെടുക. കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകം സംബന്ധിച്ചു കൃത്യമായ വിവരങ്ങൾ പുറത്തു വരൂ. പ്രതികൾ കൊല നടത്തിയ ശേഷം മൃതദേഹം മറവു ചെയ്യുന്നതിനും പദ്ധതികൾ തയാറാക്കിയിരുന്നു. വീടു വൃത്തിയാക്കിയിട്ടതും മൃതദേഹം പൊതി​ഞ്ഞു കെട്ടിയതുമെല്ലാം കൃത്യമായ പ്ലാനോടു കൂടിയായിരുന്നു. എന്നാൽ വിചാരിച്ച രീതിയിൽ മൃതദേഹം താഴെ എത്തിക്കാൻ സാധിക്കാതിരുന്നതാണു പദ്ധതികളെ അട്ടിമറിച്ചത്. 

യുവാക്കൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ വൻതോതിൽ ലഹരി ഉപയോഗവും ഇടപാടുകളും നടന്നിരുന്നതായാണു പൊലീസ് വെളിപ്പെടുത്തുന്നത്. പണം നൽകുന്ന ആളുകൾക്ക് മുറിയിലെത്തി ലഹരി ഉപയോഗിക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നതായും ഇവിടെ നിരവധി യുവാക്കൾ വന്നു പോയിരുന്നതായും വ്യക്തമായിട്ടുണ്ട്. ഇക്കാര്യങ്ങളിൽ സമീപ ഫ്ലാറ്റുകളിലുള്ളവർ പൊലീസിനു വിവരം നൽകിയിട്ടുണ്ട്. ഇവിടെ താമസക്കാർ പലപ്രാവശ്യം മാറി വന്നിട്ടുണ്ട്. വാടകയും മറ്റും കൃത്യമായി ലഭിച്ചിരുന്നതിനാൽ ഫ്ലാറ്റ് ഉടമയ്ക്കും ഇക്കാര്യത്തിൽ  പരാതി ഉണ്ടായിരുന്നില്ല.

അർഷാദിനെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ. ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ
അർഷാദിനെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ. ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ

കാക്കനാട് പ്രദേശത്ത് ഇത്തരത്തിൽ നിരവധി ഫ്ലാറ്റുകളിൽ യുവാക്കൾ താമസിക്കുന്നതായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസിനെ പോലും ഫ്ലാറ്റുകളിൽ കയറ്റേണ്ട എന്ന നിലപാടാണ് ചില ഫ്ലാറ്റ് അസോസിയേഷനുകളും സ്വീകരിച്ചു വരുന്നത്. നേരത്തെ പൊലീസ് സ്റ്റേഷനു സമീപത്തു തന്നെയുള്ള ഒരു ഫ്ലാറ്റിൽ നിന്നു ലഹരി പിടികൂടിയ സംഭവത്തിൽ പൊലീസിനെ ഫ്ലാറ്റിൽ കയറ്റിയതിൽ അസോസിയേഷൻ എതിർപ്പ് അറിയിച്ചതായി വെളിപ്പെടുത്തലുണ്ടായിരുന്നു. ലഹരി മരുന്നുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ഫ്ലാറ്റുകളിൽ വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുന്നതിനു സിറ്റി പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

arshad-kochi-murder
കാക്കനാട് ഫ്ലാറ്റിൽ നിലമ്പൂർ വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അർഷാദ്

English Summary: Scuffle over drug deal behind murder in Kakkanad flat; says Police 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com