ചതിക്കുമെന്ന് കരുതിയിരുന്നില്ല; ഷാജഹാന്റെ കൊലയ്ക്കു പിന്നില്‍ ആര്‍എസ്എസ്: ഭാര്യ
Mail This Article
പാലക്കാട്∙ സിപിഎം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ (40) കൊലപ്പെടുത്തിയത് ആര്‍എസ്എസ് പ്രവർത്തകരെന്ന് ഭാര്യ ഐഷ. ഷാജഹാനൊപ്പം പ്രവര്‍ത്തിച്ചിരുന്നവര്‍ പാര്‍ട്ടി മാറിയതോടെ കൊലയാളികളായി മാറി. ഭീഷണിയുണ്ടായിരുന്നെങ്കിലും ഷാജഹാന്‍ കാര്യമാക്കിയിരുന്നില്ലെന്ന് ഐഷ പറഞ്ഞു.
‘‘ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ ആസൂത്രണമാണ് ഭര്‍ത്താവിന്റെ കൊലയ്ക്ക് കാരണം. ഞങ്ങളെ അനാഥരാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് അവര്‍ക്ക് ഒഴിയാനാകില്ല. സിപിഎമ്മില്‍ നിന്ന് തെറ്റിപ്പിരിഞ്ഞവര്‍ പിന്നീട് ഒരു പരിപാടിയിലും പങ്കെടുക്കാതെ അകന്ന് നില്‍ക്കുകയായിരുന്നു. നിരന്തരം ഷാജഹാനെ കൊലപ്പെടുത്തുമെന്ന് ഭീഷണിയുണ്ടായിരുന്നു. ഇവര്‍ ചതിക്കുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ല. ഓഗസ്റ്റ് 15ന് കൊടി ഉയർത്താൻ ഷാജഹാൻ ഉണ്ടാകില്ലെന്ന നവീൻ ഭീഷണിപ്പെടുത്തിയിരുന്നു’’– ഐഷ പറഞ്ഞു.
ജിനേഷിന്റെയും ആവാസിന്റെയും അറസ്റ്റോടെ കൊലയാളികള്‍ക്ക് ബിജെപി നേതൃത്വവുമായുള്ള ബന്ധത്തിന് വ്യക്തത വന്നതായി ഷാജഹാന്റെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തിൽ ഗൂഢാലോചനയില്‍ ഉള്‍പ്പെടെ പങ്കെടുത്ത ആര്‍എസ്എസ് നേതാക്കളെയും പിടികൂടണമെന്ന് സിപിഎം നേതൃത്വം ആവശ്യപ്പെട്ടു.
കേസിൽ ഇന്നലെ നാലു പ്രതികൾ കൂടി അറസ്റ്റിലായിരുന്നു. കല്ലേപ്പുള്ളി സ്വദേശി എൻ.സിദ്ധാർഥൻ (36), കുറുപ്പത്ത് ആവാസ് (ഡുഡു–30), മലമ്പുഴ ചേമ്പന അത്തിക്കുളമ്പ് ജിനേഷ് (വലുത്–32), കൊട്ടേക്കാട് കുന്നങ്കാട് ബിജു (27) എന്നിവരാണ് അറസ്റ്റിലായത്. നേരത്തേ, മുഖ്യ സൂത്രധാരൻ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ (28), കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) വിഷ്ണു (22), എസ്.സുനീഷ് (23), എൻ.ശിവരാജൻ (32), കെ.സതീഷ് (സജീഷ് – 31) എന്നിവർ അറസ്റ്റിലായിരുന്നു.
English Summary: RSS behind Shajahan Murder, says wife Aisha