തോരാതെ പെയ്ത മഴയിൽ മുങ്ങി കൊച്ചി; പലയിടത്തും വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്
Mail This Article
കൊച്ചി∙ മണിക്കൂറുകൾ തോരാതെ പെയ്ത മഴയിൽ കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷം. എംജി റോഡ്, കലൂർ, പനമ്പള്ളി നഗർ, തമ്മനം ഭാഗങ്ങളിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും വെള്ളം കയറി. വൈറ്റില, ഇടപ്പള്ളി, പാലാരിവട്ടം, കൊച്ചി – മധുര ദേശീയപാതയിലെ പുത്തന്‍കുരിശ് വരിക്കോലി തുടങ്ങിയ സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു.
2018ൽ വെള്ളം കയറാത്ത ഇടങ്ങളിലും വെള്ളം കയറി. പാലാരിവട്ടം, തമ്മനം പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിൽ മുങ്ങി. കലൂരിലെ കോടതി കോംപ്ലക്സിന്റെ താഴത്തെ നിലയിൽ വെള്ളം കയറി. ഹൈക്കോടതി സിറ്റിങ് 10 മണിക്ക് പകരം 11.30നാണ് തുടങ്ങുക.
കത്രിക്കടവില്‍ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. കത്രിക്കടവില്‍നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിയിലാണ് മരം വീണത്. സമീപത്തെ കെട്ടിടത്തിന്റെ ഒരു ഭാഗവും തകര്‍ന്നു. പുലര്‍ച്ചെ നാല് മണി മുതല്‍ കൊച്ചി നഗരത്തില്‍ കനത്ത മഴയാണ് പെയ്തത്.
ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലും കനത്ത മഴയാണ്. കോട്ടയത്ത് 155 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ശബരിമല വനത്തിലെ ഉരുൾപൊട്ടൽ കാരണം പമ്പയിൽ ജലനിരപ്പ് കൂടി. കക്കാട്ടാറ്റിലും, അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നു.
അപ്പർ കുട്ടനാടൻ മേഖലകളിൽ ജലനിരപ്പ് ഉയരുകയാണ്. വീടുകളിൽ വെള്ളം കയറി. കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ സ്കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.
English Summary: Waterlogging at Kochi In Heavy Rain