വീട് പൊളിച്ചപ്പോൾ കിട്ടിയത് 400 വർഷം പഴക്കമുള്ള സ്വർണം; ദമ്പതികൾ കോടിപതികൾ
Mail This Article
ലണ്ടൻ ∙ പുനർനിർമാണത്തിനായി വീടിന്റെ തറ പൊളിച്ചപ്പോൾ ദമ്പതികൾക്ക് ലഭിച്ചത് 400 വർഷം പഴക്കമുള്ള സ്വർണനാണയങ്ങൾ. യുകെയിലെ എല്ലേർബി ഗ്രാമത്തിലാണ് ഈ ഭാഗ്യവീട്. വീടിന്റെ അടുക്കള ഭാഗത്തു നിന്നാണ് 264 സ്വർണ നാണയങ്ങൾ ലഭിച്ചതെന്ന് ‘ദ് ൈടംസ്’ റിപ്പോർട്ട് ചെയ്തു.
2.3 കോടി രൂപയ്ക്ക് ഇവ ലേലം ചെയ്യാനാണ് തീരുമാനം. പത്തു വർഷമായി ഇവർ ഇവിടെ താമസിക്കുകയായിരുന്നു. 2019ൽ ലഭിച്ച സ്വർണം ലേലം ചെയ്യാനുള്ള നടപടികളായതോടെയാണ് വിവരം പുറത്തറിയുന്നത്. ദമ്പതികളുടെ പേര് പുറത്തുവിട്ടിട്ടില്ല.
18–ാം നൂറ്റാണ്ടിൽ നിർമിച്ച വീടിന്റെ അടിത്തറ പൊളിക്കുന്നതിനിടെയാണ് സ്വർണനാണയം ലഭിച്ചത്. ഇരുമ്പുപെട്ടിയിൽ കുഴിച്ചിട്ട നിലയിലായിരുന്നു നാണയങ്ങൾ. ജെയിംസ് ഒന്നാമന്റെയും ചാൾസ് രണ്ടാമന്റെയും കാലഘട്ടമായ 1610 മുതൽ 1727 വരെയുള്ള തീയതികളാണ് നാണയങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ധനികനായ വ്യാപാരിയുടേതാകാം നാണയങ്ങൾ എന്നാണ് വിലയിരുത്തൽ.
English summary: UK Couple Find Gold Coins Buried Under Their Kitchen Floor