‘സ്നേഹിച്ചു വളർത്തിയ മക്കൾ തീവ്രവാദികളുടെ പ്രണയ ചൂണ്ടയിൽ’; ശ്രദ്ധിക്കണമെന്ന് ഇടയലേഖനം
Mail This Article
കണ്ണൂര്‍ ∙ തീവ്രവാദ സംഘടനകള്‍ ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നെന്നു തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ മക്കള്‍ വീണുപോകാതിരിക്കാനായി അതിരൂപത ആവിഷ്കരിച്ച ബോധവത്കരണം പ്രയോജനപ്പെടുത്തണം. എട്ടുനോമ്പിന്റെ ഭാഗമായി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി തയാറാക്കി പള്ളികളിൽ വായിച്ച ഇടയലേഖനത്തിലാണ് പരാമർശം.
‘‘നമ്മുടെ കുടുംബങ്ങളിലെ പെൺമക്കളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകൾ ഒരുക്കുന്ന പ്രണയക്കുരുക്കുകൾ ഇന്ന് വർധിക്കുകയാണ്. ജന്മം നൽകി സ്നേഹിച്ചു വളർത്തിയ മക്കൾ മതതീവ്രവാദികളുടെ ചൂണ്ടയിൽ കുരുങ്ങുമ്പോൾ രക്ഷിക്കാൻ വഴിയേതും കാണാതെ നിസ്സഹായരാകേണ്ടി വരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ ഈ നോമ്പുകാലത്തിന്റെ പ്രാർഥനാനിയോഗമായി നമുക്ക് സമർപ്പിക്കാം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകളെയും സ്ത്രീത്വത്തെയും പരിശുദ്ധ അമ്മയെ എന്നപോലെ ആദരിക്കാൻ നാം പഠിക്കേണ്ട നാളുകളാണിവ.
പരിശുദ്ധ അമ്മയുടെ നീല അങ്കിയുടെ സംരക്ഷണതണലിൽ നമ്മുടെ മക്കൾ സുരക്ഷിതരാകാൻ ഈ എട്ടുനോമ്പിൽ തീക്ഷ്ണമായി പ്രാർഥിക്കാം. തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളിൽ നമ്മുടെ മക്കൾ വീണുപോകാതിരിക്കാനുള്ള ബോധവൽക്കരണം കൗമാരക്കാരായ വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയും ലക്ഷ്യമാക്കി അതിരൂപതാ മതബോധന കേന്ദ്രം ആവിഷ്കരിച്ചിട്ടുള്ളത് എല്ലാവരും പ്രയോജനപ്പെടുത്തണം.’’– ഇടയലേഖനം പറയുന്നു.
English Summary: Love trap to Christian girls increasing alleged Thalassery Diocese pastoral letter