പാക്ക് എഫ്–16 യുദ്ധവിമാനങ്ങൾക്കായി യുഎസിന്റെ 450 മില്യൻ ഡോളർ സഹായം; പ്രതിഷേധിച്ച് ഇന്ത്യ

Mail This Article
ന്യൂഡൽഹി∙ പാക്കിസ്ഥാന്റെ എഫ്–16 യുദ്ധവിമാനങ്ങൾ നവീകരിക്കുന്നത് ഉൾപ്പെടെയുള്ള സാങ്കേതിക സഹായങ്ങൾക്കായി 450 മില്യൻ യുഎസ് ഡോളറിന്റെ വിപുലമായ പാക്കേജിന് അംഗീകാരം നൽകിയതിൽ അമേരിക്കയെ പ്രതിഷേധമറിയിച്ച് ഇന്ത്യ. യുഎസ് വിദേശകാര്യ അസി. സെക്രട്ടറി (തെക്ക്, മധ്യേഷ്യ) ഡോണൾഡ് ലൂവിനെയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ നിർണായക പങ്കാളിയായ പാക്കിസ്ഥാനെ ശാക്തീകരിക്കാനാണ് ഈ സഹായമെന്നാണ് ബൈഡൻ ഭരണകൂടത്തിന്റെ നിലപാട്.
2018ൽ പാക്കിസ്ഥാനുള്ള 200 കോടി ഡോളർ (ഏകദേശം 12,600 കോടി രൂപ) സുരക്ഷാ സഹായവും സൈനിക ഉപകരണങ്ങളുടെ വിതരണവും യുഎസ് മരവിപ്പിച്ചിരുന്നു. താലിബാൻ, ഹഖാനി നെറ്റ്‌വർക് ഭീകരസംഘടനകൾക്കു താവളമൊരുക്കുന്നതിന്റെ പേരിൽ പാക്കിസ്ഥാനുള്ള സഹായങ്ങൾ നിർത്തലാക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യപടിയായാണു സുരക്ഷാ സഹായം നിർത്തലാക്കിയത്. അതിനുശേഷം ഇതാദ്യമായാണ് യുഎസ് വീണ്ടും പാക്കിസ്ഥാനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നത്.
പാക്കിസ്ഥാന്റെ എഫ്–16 യുദ്ധവിമാനങ്ങൾക്കായി 450 മില്യൻ യുഎസ് ഡോളറിന്റെ പ്രത്യേക പാക്കേജിന് അംഗീകാരം നൽകിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ബുധനാഴ്ചയാണ് യുഎസ് കോൺഗ്രസിനെ അറിയിച്ചത്. എഫ്–16 യുദ്ധവിമാനങ്ങൾ നവീകരിക്കുന്നതിലൂടെ ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ പാക്കിസ്ഥാന് കരുത്തുപകരാനാകുമെന്നു ചൂണ്ടിക്കാട്ടിയാണിത്.
English Summary: India Registers Strong Protest with US as Biden Govt Approves F-16 Fleet Sustainment Programme to Pakistan