ADVERTISEMENT

തിരുവനന്തപുരം∙ അനന്തപുരിയെ ഇളക്കിമറിച്ച വമ്പന്‍ സാംസ്‌കാരിക ഘോഷയാത്രയോടെ ഇത്തവണത്തെ ഓണംവാരാഘോഷത്തിന് ഔദ്യോഗിക സമാപനം. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളയമ്പലം കെല്‍ട്രോണിന് സമീപത്ത് നിന്നും ഫ്ലാഗ് ഓഫ് ചെയ്ത ഘോഷയാത്ര കാണാന്‍ പാതയുടെ ഇരുവശങ്ങളിലും പതിനായിരങ്ങള്‍ തടിച്ചുകൂടി.

onam-procession-4
ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
onam-procession-5
ഘോഷയാത്രയിൽനിന്നുള്ള കാഴ്ച
onam-procession-12
ഘോഷയാത്രയിൽനിന്നുള്ള കാഴ്ച

ആകെ 76 ഫ്ലോട്ടുകളും 77 കലാരൂപങ്ങളുമായി നഗരം ഇതുവരെ കാണാത്ത ദൃശ്യാനുഭവം സമ്മാനിച്ചാണ് ഘോഷയാത്ര കടന്നുപോയത്. ഒന്നാം നിരയില്‍ കേരള പൊലീസിന്റെ ബാന്‍ഡ് സംഘം, പിന്നാലെ പഞ്ചവാദ്യവും കേരള പൊലീസ് അശ്വാരൂഢസേനയും അനുഗമിച്ച് വൈവിധ്യമാര്‍ന്ന നാടന്‍ കലാരൂപങ്ങളും ഫ്ലോട്ടുകളും നിരത്തിലിറങ്ങിയതോടെ ജനം ഇളകിമറിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും വിളിച്ചോതുന്നതും മലയാളത്തനിമ ചോരാത്തതുമായ ഫ്ലോട്ടുകൾ വ്യത്യസ്തമായ അനുഭവമായി.

onam-procession-03
ഘോഷയാത്രയിൽനിന്നുള്ള കാഴ്ച
onam-procession-6
ഘോഷയാത്രയിൽനിന്നുള്ള കാഴ്ച
onam-procession-9
തമിഴ്നാട് ഐടി വകുപ്പ് മന്ത്രി ടി.മനോ തങ്കരാജും മുഖ്യമന്ത്രി പിണറായി വിജയനും

കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ക്ക് പുറമെ പത്തോളം ഇതരസംസ്ഥാനങ്ങളില്‍ നിന്നുമുള്ള കലാരൂപങ്ങളും ഘോഷയാത്രക്ക് അകമ്പടിയായി. വിനോദസഞ്ചാര വകുപ്പിന്റെ കാരവന്‍, കേരള പൊലീസ് തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോ വിഭാഗത്തിന്റെ കവചിത വാഹനം, വളര്‍ത്തുനായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കരുതെന്ന സന്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്, വനസംരക്ഷണ സന്ദേശവുമായി കേരള വനം വന്യജീവി വകുപ്പ് എന്നിവയുടെ ഫ്ലോട്ടുകൾ, കെഎസ്ആര്‍ടിസിയുടെ സിറ്റി റൈഡ് ഇരുനില ബസ് തുടങ്ങിയവ ജനശ്രദ്ധ നേടി. ഏറ്റവും പിന്നിലായി അണിനിരന്ന കെഎസ്ഇബിയുടെ ഫ്ലോട്ടും ദൃശ്യമികവ് കൊണ്ട് ശ്രദ്ധേയമായി.

onam-procession-01
ഘോഷയാത്രയിൽനിന്നുള്ള കാഴ്ച
onam-procession-7
ഘോഷയാത്രയിൽനിന്നുള്ള കാഴ്ച
onam-procession-10
ഘോഷയാത്രയിൽനിന്നുള്ള കാഴ്ച

യൂണിവേഴ്സിറ്റി കോളജിന് മുന്നില്‍ സ്ഥാപിച്ചിരുന്ന വിവിഐപി പവലിയനില്‍ ഘോഷയാത്ര വീക്ഷിക്കാന്‍ തമിഴ്‌നാട് ഐടി വകുപ്പ് മന്ത്രി ടി. മനോ തങ്കരാജ് പ്രത്യേക അതിഥിയായെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ആന്റണി രാജു, ജി.ആര്‍.അനില്‍, വി.ശിവന്‍കുട്ടി, കെ.രാജന്‍, പി.എ.മുഹമ്മദ് റിയാസ്, ജെ.ചിഞ്ചുറാണി, പി.പ്രസാദ്, അഹമ്മദ് ദേവര്‍കോവില്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ശശി തരൂര്‍ എംപി, എംഎല്‍എമാരായ ഡി.കെ.മുരളി, വി.കെ.പ്രശാന്ത്, ഐ.ബി.സതീഷ് തുടങ്ങിയവരും വിവിഐപി പവലിയനില്‍ ഘോഷയാത്ര വീക്ഷിച്ചു.

sachin-dev-arya-rajendran-onam-procession
സച്ചിൻദേവ് എംഎൽഎയും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും
onam-procession-11
ഘോഷയാത്രയിൽനിന്നുള്ള കാഴ്ച
onam-procession-8
ഘോഷയാത്രയിൽനിന്നുള്ള കാഴ്ച

അതിഥികള്‍ക്ക് മുന്നില്‍ പ്രത്യേകമൊരുക്കിയ വേദിയില്‍ ഭാരത് ഭവന്റെ നേതൃത്വത്തില്‍ നാടന്‍കലാരൂപങ്ങളും അരങ്ങേറി. പബ്ലിക് ലൈബ്രറി ഭാഗത്ത് ഒരുക്കിയിരുന്ന വിഐപി പവലിയനില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങള്‍ക്കും സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള കെയര്‍ ഹോമിലെ അന്തേവാസികള്‍ക്കും ഘോഷയാത്ര വീക്ഷിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു.

onam-procession-13
ഘോഷയാത്രയിൽനിന്നുള്ള കാഴ്ച

രാത്രി 8ന് നിശാഗന്ധിയിൽ നടന്ന സമാപന സമ്മേളനം ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനവിതരണവും അദ്ദേഹം നിർവഹിച്ചു. നടൻ ആസിഫ് അലി മുഖ്യാതിഥി ആയി. ഘോഷയാത്രയോട് അനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

English Summary: Procession Marking the End of Kerala Government's Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com