ADVERTISEMENT

ലക്നൗ∙ ഉത്തർപ്രദേശിലെ ലഖിംപുർഖേരിയിൽ പ്രായപൂർത്തിയാകാത്ത ദലിത് സഹോദരിമാരെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാലു പേർ കസ്റ്റഡിയിൽ. ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. കരിമ്പിൻതോട്ടത്തിലെ മരത്തിലാണ് മ‍ൃതദേഹങ്ങൾ കണ്ടെത്തിയത്. മോട്ടർ സൈക്കിളിലെത്തിയ സംഘം കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. ഇവർ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കുടുംബം പറയുന്നു. സംഭവസ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.

പെൺകുട്ടികൾ ധരിച്ചിരുന്ന ഷാളിൽതന്നെ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ശരീരത്തിൽ വേറെ മുറിവുകളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ അറിയാൻ സാധിക്കൂ എന്നും പൊലീസ് വ്യക്തമാക്കി. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് പറ‍ഞ്ഞു. അതേസമയം പോസ്റ്റുമോർട്ടം നടത്തിയത് തങ്ങളുടെ അറിവോടെയല്ലെന്ന് പെൺകുട്ടികളുടെ അച്ഛൻ ആരോപിച്ചു. 

സംഭവത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. പട്ടാപ്പകലാണ് പെൺകുട്ടികളെ തട്ടിയെടുത്തുകൊണ്ടു പോയതെന്നും എന്തുകൊണ്ടാണ് യുപിയിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ‍ ഇങ്ങനെ കൂടുന്നതെന്നും പ്രിയങ്ക ചോദിച്ചു. പത്രങ്ങളിലും ടിവിയിലും നിരന്തരം തെറ്റായ പരസ്യങ്ങൾ കൊടുത്തതുകൊണ്ട് നീതിയും നിയമവും മെച്ചപ്പെടുത്താനാകില്ലെന്നും പ്രിയങ്ക പറഞ്ഞു. യോഗിയുടെ ഭരണത്തിൽ ഗുണ്ടകൾ സ്ത്രീകളെയും കുട്ടുകളെയും ഉപദ്രവിക്കുകയാണെന്ന് അഖിലേഷ് ആരോപിച്ചു. 

English Summary: Dalit Sisters Found Hanging From Tree In UP; Family Alleges Rape, Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com