കൊടുവള്ളിയില്‍ മോഷണക്കേസ് പ്രതി കഞ്ചാവുമായി പിടിയില്‍
Mail This Article
കോഴിക്കോട് ∙ കൊടുവള്ളിയില്‍ മോഷണക്കേസ് പ്രതി കഞ്ചാവുമായി പിടിയില്‍. വയനാട് വൈത്തിരി സ്വദേശി മുരുകനാണ് (30) പിടിയിലായത്. ഇയാളിൽനിന്ന് 1.125 കിലോ കഞ്ചാവ് പിടിച്ചെടുത്തു. താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡും കൊടുവള്ളി പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വയനാട്, മലപ്പുറം ജില്ലകളിലായി ഭണ്ഡാര കവർച്ച, ബൈക്ക് മോഷണം തുടങ്ങി പത്തോളം കേസുകളില്‍ പ്രതിയാണ് മുരുകൻ. കൊടുവള്ളി മാനിപുരം റോഡില്‍ ഒതയോത്ത് അങ്ങാടിയിലുള്ള കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് മുരുകന്‍ പിടിയിലായത്.
താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ് തെങ്ങലക്കണ്ടിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡും കൊടുവള്ളി പൊലീസും പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു. മൂന്ന് കിലോ കഞ്ചാവ് എത്തിച്ചതായാണ് വിവരം ലഭിച്ചത്. ബാക്കിയുള്ള കഞ്ചാവ് ചെറിയ പൊതികളാക്കി വില്‍പന നടത്തിയെന്നാണ് സൂചന. കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തുകയാണ് മുരുകന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു.
കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ പി.ചന്ദ്രമോഹന്‍, ക്രൈം സ്‌ക്വാഡ് എസ്ഐമാരായ വി.കെ.സുരേഷ്, രാജീവ് ബാബു, പി.ബിജു, കൊടുവള്ളി സ്റ്റേഷനിലെ എസ്ഐമാരായ പ്രകാശന്‍, രഷ്മി, എഎസ്ഐമാരായ സജീവന്‍, സതീഷ്, സിപിഒമാരായ ലിനീഷ്, റഹീം, സുനില്‍, സജിഷ, ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ ശനിയാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.
English Summary: Man arrested with Ganja in Koduvally