ADVERTISEMENT

ന്യൂഡൽഹി∙ നമീബിയയിൽ നിന്നും എത്തിയ ചീറ്റകളെ കുനോ ദേശീയോദ്യാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി  തുറന്നുവിട്ടു. എട്ട് ചീറ്റകളെയാണ് ക്വാറന്റീനായി തുറന്നുവിട്ടത്. തുറന്നുവിട്ടശേഷം പ്രധാനമന്ത്രി ചീറ്റകളുടെ ഫോട്ടോയെടുത്തു. അമ്പരപ്പോടെയാണ് ചീറ്റകള്‍ കൂട്ടില്‍ നിന്നിറങ്ങുന്നത്. മൂന്ന് ചീറ്റകളെയാണ് പ്രധാനമന്ത്രി ആദ്യം തുറന്ന് വിട്ടത്. ബാക്കിയുള്ളവയെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തുറന്ന് വിടുക. കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റകൾ ഇന്ത്യയിലെത്തിയതോടെ 13 വർഷത്തെ പ്രയത്നമാണ് സാക്ഷാത്കരിച്ചത്. പ്രധാനമന്ത്രിയുടെ പിറന്നാൾ കൂടിയാണ് ഇന്ന്. ചീറ്റകളെ നൽകിയതിന് നമീബിയയ്ക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി, ഇത് ഇന്ത്യയ്ക്ക് ചരിത്രനിമിഷമാണെന്നും പറഞ്ഞു.

2009 ൽ ആണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള ‘പ്രോജക്ട് ചീറ്റ’ ആരംഭിച്ചത്. 7 പതിറ്റാണ്ടുകൾക്കു മുൻപാണ് ഇന്ത്യയിൽ ചീറ്റകൾക്കു വംശനാശം വന്നത്. കടുവയുടെ ചിത്രം പതിപ്പിച്ച മുൻഭാഗമുള്ള ബോയിങ് 747 കാർഗോ വിമാനത്തിലാണ് പ്രത്യേക കൂടുകളിൽ 8 ചീറ്റകളെ നമീബിയയിലെ വിൻഡ്‌ഹോക് വിമാനത്താവളത്തിൽ നിന്ന് രാവിലെ മധ്യപ്രദേശിലെ ഗ്വാളിയർ വിമാനത്താവളത്തിലിറക്കിയത്.തുടർന്ന് സംസ്ഥാനത്തു തന്നെയുള്ള കുനോ ദേശീയോദ്യാനത്തിലേക്ക് ഹെലികോപ്റ്റർ മാർഗം എത്തിക്കുകയായിരുന്നു.

6 ആഴ്ചയ്ക്കുള്ളിൽ ആൺമൃഗങ്ങളെയും 4 ആഴ്ചയ്ക്കുള്ളിൽ പെൺമൃഗങ്ങളെയും വിശാലമായ മേട്ടിലേക്കു തുറന്നുവിടും. വന്യജീവി, മൃഗാരോഗ്യ വിദഗ്ധർ, നമീബിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ തുടങ്ങിയവരും വിമാനത്തിലുണ്ട്. 5 വർഷം കൊണ്ട് 50 ചീറ്റകളെ രാജ്യത്തെത്തിക്കാൻ ‘പ്രോജക്ട് ചീറ്റ’ ലക്ഷ്യമിടുന്നു

∙ കൂട്ടത്തിൽ സഹോദരൻമാരും

കൊണ്ടുവന്ന ചീറ്റകളിൽ 5 പെണ്ണും 3 ആണുമുണ്ട്. പെൺ ചീറ്റകൾക്ക് 2–5 വയസ്സും ആൺ ചീറ്റകൾക്ക് 4.5 –5.5 വയസ്സുമാണ് പ്രായം. ആൺ ചീറ്റകളിൽ രണ്ടെണ്ണം സഹോദരന്മാരാണ്. നമീബിയയിലെ എറിണ്ടി വന്യജീവി സങ്കേതത്തിൽ ജനിച്ചതാണ് മൂന്നാമത്തെ ആൺചീറ്റ. ഗോബാബീസ് മേഖലയിൽ നിന്നുള്ള ഒരു പെൺചീറ്റയുടെ അമ്മ കാട്ടുതീയിൽപ്പെട്ട് ചത്തിരുന്നു. സഞ്ചാരപഥം മനസ്സിലാക്കുന്നതിന് ജിപിഎസ് സംവിധാനമുള്ള റേഡിയോ കോളറുകൾ ഇവയുടെ കഴുത്തിലണിയിക്കും. ഓരോന്നിന്റെയും നിരീക്ഷണം പ്രത്യേക സംഘങ്ങൾക്കായിരിക്കും.

cheetah-1
ചീറ്റയെ കുനോ നാഷനൽ പാർക്കിലേക്ക് മാറ്റുന്നു. സമീപം കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ (ഇടത്), ചീറ്റയുമായെത്തിയ ഉദ്യോഗസ്ഥര്‍ക്കൊപ്പം സിന്ധ്യ. (വലത്) (Photo - Twitter/@JM_Scindia)
First Look Of Cheetah | Namibia | (Photo - Twitter/@ANI)
നബീമിയയിൽനിന്ന് എത്തിയ ചീറ്റകളെ മാറ്റുന്നു. (Photo - Twitter/@JM_Scindia)

English Summary: Cheetahs For India On Plane To Gwalior

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com