ഗവര്‍ണർക്ക് മനോവിഭ്രാന്തിയെന്ന് ഇപി; ശുദ്ധ അസംബന്ധമെന്ന് ഗോവിന്ദനും
Mail This Article
തിരുവനന്തപുരം ∙ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താസമ്മേളനം നിലവാരത്തകര്‍ച്ചയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍. പ്രായത്തിനനുസരിച്ചുള്ള പക്വതയോ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള പാകതയോ അദ്ദേഹത്തിന് ഇല്ല. ഗവര്‍ണര്‍ വികാരജീവിയായി എന്തൊക്കെയോ വിളിച്ചുപറയുന്നു. ഗവര്‍ണര്‍ക്ക് മാനസികമായി എന്തോ സംഭവിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചത് കിട്ടാത്തതിന്റെ പ്രശ്നമാണെന്നും ജയരാജൻ ആരോപിച്ചു.
ഗവർണർ രാജ്ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ എംഎൽഎ, മുൻമന്ത്രി സജി ചെറിയാൻ എന്നിവരെ പേരെടുത്ത് പറഞ്ഞ് പരിഹസിച്ചിരുന്നു. മോശം പെരുമാറ്റത്തിന് വിമാനയാത്രാ വിലക്ക് നേരിട്ട നേതാവാണ് ഭരണമുന്നണിയുടെ കണ്‍വീനര്‍. ഇത്തരക്കാരുടെ അനുയായികള്‍ കണ്ണൂരില്‍ തന്നെ ആക്രമിക്കാന്‍ മുതിര്‍ന്നതില്‍ അതിശയമില്ലെന്നു ഗവർണർ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിനെതിരെ ഗവർണറുടെ ആരോപണം ശുദ്ധ അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. പ്രശ്നം പരിഹരിക്കാനാണ് രാഗേഷ് ശ്രമിച്ചത്. പുതുതായൊന്നും ഗവർണർക്കു പറയാനില്ലെന്നും ഗോവിന്ദൻ തൃശൂരിൽ പ്രതികരിച്ചു.
കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് ഇടപെട്ട് വിലക്കിയെന്നു ഗവർണർ ആരോപിച്ചിരുന്നു. ഈ ആരോപണത്തെ സാധൂകരിക്കാൻ ചരിത്ര കോൺഗ്രസിലെ ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
English Summary: CPM Leaders Slams Governor