ADVERTISEMENT

കൊല്ലം ∙ യുവ അഭിഭാഷക തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ പ്രതികരണവുമായി സഹോദരൻ. പണത്തിന് വേണ്ടിയുള്ള അത്യാര്‍ത്തിയായിരുന്നു അറസ്റ്റിലായ കണ്ണന്‍ നായര്‍‌ക്കെന്ന്, മരിച്ച െഎശ്വര്യയുടെ സഹോദരന്‍ അതുല്‍ പറഞ്ഞു. സ്വന്തം വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍പോലും െഎശ്വര്യയെ അനുവദിച്ചിരുന്നില്ല. പ്രശ്നം പരിഹരിക്കാന്‍ ഇടപെട്ട തന്നെയും കണ്ണന്‍ മര്‍ദിച്ചെന്നും അതുൽ പറഞ്ഞു.

റേഷന്‍കടയില്‍ സാധനം വാങ്ങാനുള്ള സഞ്ചി കീറിയതിന്, മീന്‍ വരഞ്ഞത് ശരിയാകാഞ്ഞതിന്, നനഞ്ഞ തുണി കട്ടിലില്‍ കിടന്നതിന്, ബന്ധുവീട്ടില്‍നിന്ന് മരച്ചീനി വാങ്ങിക്കഴിച്ചതിന് വരെ  െഎശ്വര്യയെ  കണ്ണന്‍ ഉപദ്രവിച്ചെന്ന് അതുൽ പറയുന്നു. െഎശ്വര്യ ജോലിക്ക് പോകുന്നത് കണ്ണന്‍ എതിര്‍ത്തിരുന്നതായി െഎശ്വര്യയുടെ അമ്മ ഷീലയും പറഞ്ഞു.

എൽഎൽഎം കഴിഞ്ഞ് കടയ്ക്കൽ കോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്ന ഐശ്വര്യ ഉണ്ണിത്താനെ (26) ഈ മാസം 15നാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഐശ്വര്യയുടെ ഡയറിക്കുറിപ്പും ആത്മഹത്യാ കുറിപ്പും പരിശോധിച്ച ശേഷമാണ് ഭർത്താവ് കണ്ണൻ നായരെ (28) ചടയമംഗലം പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.

മൂന്നു വർഷം മുൻപ് ഫെയ്സ്ബുക്കിൽ കൂടി പരിചയപ്പെട്ടായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനവും മറ്റും നൽകിയിരുന്നതായി അതുൽ പറഞ്ഞു. നിസ്സാര കാരണം പറഞ്ഞു കണ്ണൻ മർദിച്ചതിനെ തുടർന്ന് പല തവണ ഐശ്വര്യ സ്വന്തം വീട്ടിൽ പോയി. ആറു മാസത്തോളം ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞു. പിന്നീട് കൗൺസലിങ്ങിനു ശേഷം ഒരുമിച്ചു താമസിക്കുകയായിരുന്നു.

കണ്ണനും ഐശ്വര്യം (ഫയൽ ചിത്രം)
കണ്ണനും ഐശ്വര്യം (ഫയൽ ചിത്രം)

കുട്ടി പിറന്നതിനു ശേഷമെങ്കിലും പ്രശ്നങ്ങൾ തീരുമെന്നു കരുതിയെങ്കിലും വീണ്ടും നിരന്തരം പീഡനം തുടർന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഒരാഴ്ച മുൻപ് മകൾ ജാനകിയുടെ ഒന്നാം ജന്മദിനം ആഘോഷിച്ച ദിവസം അതുലും ബന്ധുക്കളും കണ്ണൻ നായരുടെ വീട്ടിൽ എത്തി. കുട്ടിയുടെ ചിത്രം എടുക്കാൻ ശ്രമിക്കവേ കണ്ണൻ നായർ തടഞ്ഞതായും അതുൽ ‍ ആരോപിച്ചു.

കണ്ണൻ നായർ എൽഎൽബി പഠനം പൂർത്തിയാക്കിയിരുന്നില്ല. ചടയമംഗലത്ത് ശ്രീരംഗത്ത് അച്ഛൻ ജയകുമാറിന്റെ ഉടമസ്ഥതയിലുള്ള തടി മില്ലിന്റെ ചുമതല വഹിക്കുകയായിരുന്നു.

ഡയറിക്കുറിപ്പിൽ ഞെട്ടിക്കുന്ന വിവരം

‘‘എന്റെ മരണം കൊണ്ട് എങ്കിലും സ്നേഹത്തിന്റെ വില അയാൾ മനസ്സിലാക്കണം. മരണത്തിന് ഉത്തരവാദി കണ്ണൻ ആണ്. എന്നെ അത്രയ്ക്ക് അയാൾ ദ്രോഹിച്ചിരുന്നു. മാനസികമായി അത്ര എന്നെ ഉപദ്രവിച്ചു. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മോശപ്പെട്ടവൻ... ആരോടും അയാൾക്ക് സ്നേഹമില്ല. സ്വന്തം സന്തോഷം മാത്രം. അയാൾ എന്റെ സന്തോഷം, സമാധാനം, ജീവിതം, മനഃസമാധാനം എല്ലാം നശിപ്പിച്ചു’’ – ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഐശ്വര്യ എഴുതിയ കുറിപ്പിലെ വാചകങ്ങളാണിത്.

ഈ വരികളാണ് തിങ്കളാഴ്ച ഭർത്താവ് കണ്ണൻ നായരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് പൊലീസിനെ എത്തിച്ചത്. െഎശ്വര്യ എഴുതിയ മൂന്നു ഡയറി ലഭിച്ചതായി പൊലീസ് അറിയിച്ചു. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നിവയാണ് കണ്ണൻ നായരുടെ പേരിലുള്ള കുറ്റം. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary: Aiswarya Death Case: Family Against Husband Kannan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com