അംബുജയും എസിസിയും സ്വന്തമാക്കി, പിന്നാലെ ഈടുവച്ചു കടമെടുത്ത് അദാനി
Mail This Article
മുംബൈ∙ രണ്ട് സിമന്റ് കമ്പനികൾ സ്വന്തമാക്കിയതിനു പിന്നാലെ ഈ കമ്പനികളുടെ ഓഹരികൾ ഈടു നൽകി വീണ്ടും കടംവാങ്ങി ഗൗതം അദാനി. ഇരു കമ്പനികളുടെയും ഓഹരികൾ കൂട്ടിയാൽ 13 ബില്യൻ യുഎസ് ഡോളർ മതിപ്പു വരുന്നവയാണ് ഈടായി നൽകിയത്. എസിസി ലിമിറ്റഡിന്റെ 57% ഓഹരികളും അംബുജ സിമന്റ്സ് ലിമിറ്റഡിന്റെ 63% ഓഹരികളുമാണ് അദാനി കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്.
മുഴുവൻ ഓഹരികളും ഈടു നൽകി ഡോയ്ചൊ ബാങ്കിന്റെ ഹോങ്കോങ് ശാഖയിൽനിന്നാണ് കടമെടുത്തത്. 96,800 കോടി രൂപയുടെ ഓഹരികളാണ് പണയമായി നൽകിയത്. സെപ്റ്റംബർ 15 ന് ബിഎസ്ഇ ക്ലോസ് ചെയ്തപ്പോൾ അംബുജ സിമന്റിന്റെ ഓഹരിക്ക് 539 രൂപയും എസിസിയുടെ ഓഹരിക്ക് 2748 രൂപയുമായിരുന്നു. ഇതേ തീയതിയിലാണ് ഓഹരികൾ ഈടുവച്ചത്.
51,825 കോടി രൂപയ്ക്കാണ് രണ്ടു സിമന്റ് കമ്പനികളും അദാനി വാങ്ങിയത്. 35,885 കോടി രൂപ വിദേശ ബാങ്കുകളിൽനിന്ന് ഇതിനായി വായ്പ വാങ്ങിയിരുന്നു. 14 രാജ്യാന്തര ബാങ്കുകളാണ് ഇടപാടിന് പണം നൽകിയത്.
ഹരിത ഊർജം മുതൽ മാധ്യമങ്ങളിൽ വരെ നിക്ഷേപം നടത്താനുള്ള ഇടപാടുകൾ നടന്നുകൊണ്ടിരിക്കെയാണ് അദാനിയുടെ ഈ വൻ കടമെടുക്കൽ.
English Summary: Adani pledges entire Ambuja, ACC stakes worth Rs 96,800 crore