മാപ്പു പറഞ്ഞ് കെഎസ്ആർടിസി എംഡി: ‘ഇങ്ങനെയുള്ള കളകളെ പറിച്ച് കളയും’
Mail This Article
തിരുവനന്തപുരം∙ സ്വയം തിരുത്താൻ തയാറാകാത്ത ജീവനക്കാരെ ചട്ടപ്രകാരം പുറത്താക്കുമെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകളുടെ മുന്നിലിട്ട് ജീവനക്കാർ അച്ഛനെ മർദിച്ച സംഭവത്തിലാണ് സിഎംഡിയുടെ പ്രതികരണം. ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ വളരെ ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്നമെന്ന് ഏവരും മനസ്സിലാക്കണമെന്നും ബിജു പ്രഭാകർ പറഞ്ഞു.
ദൗർഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവുമായ സംഭവമാണ് കാട്ടാക്കട യൂണിറ്റിൽ ഉണ്ടായതെന്നും സംഭവത്തിൽ ഖേദിക്കുന്നതായും ബിജു പ്രഭാകർ പറഞ്ഞു. കടുത്ത പ്രതിസന്ധികൾക്കിടയിലും ഏറെക്കുറെ വിഷയങ്ങൾ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അനുഭവം കാട്ടാക്കട യൂണിറ്റിൽ യാത്രാ കൺസഷൻ പുതുക്കാനായി എത്തിയ വിദ്യാർഥിനിക്കും പിതാവിനും നേരിടേണ്ടി വന്നത്.
പെൺകുട്ടിക്കും പിതാവിനും പ്രസ്തുത കെഎസ്ആർടിസി ജീവനക്കാരിൽനിന്നും നേരിടേണ്ടി വന്ന വൈഷമ്യത്തിൽ പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു. ഇത്തരം ജീവനക്കാരെ യാതൊരു കാരണവശാലും മാനേജ്മെന്റ് സംരക്ഷിക്കില്ല. അതുതന്നെയാണ് ഗതാഗത മന്ത്രിയുടെയും സർക്കാരിന്റെയും നിലപാട്. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയാനാണ് സർക്കാർ നൽകിയിട്ടുള്ള നിർദേശം. സംഭവത്തെ അതീവ ഗൗരവത്തോടെ കാണുന്നതായും ശരിയായ ദിശയിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുമെന്നും ബിജു പ്രഭാകർ പറഞ്ഞു.
English Summary: KSRTC MD Biju Prabhakar apologizes on employees attacked man infront of daughter