മ്യാന്‍മറില്‍ കുടുങ്ങിയവരെ ഒളിപ്പിക്കാന്‍ ശ്രമം; പുതിയ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നീക്കം
Mail This Article
ന്യൂഡൽഹി∙ മ്യാന്‍മറില്‍ കുടുങ്ങിയ ഇന്ത്യന്‍ ഐടി പ്രഫഷനലുകളെ ഒളിപ്പിക്കാന്‍ തടങ്കലിലാക്കിയവര്‍ ശ്രമിക്കുന്നതായി വിവരം. തിങ്കളാഴ്ച പുതിയ സ്ഥലത്തേക്കു മാറണമെന്നു ഇന്ത്യക്കാര്‍ക്ക് ഇവര്‍ നിര്‍ദേശം നല്‍കി. അതേസമയം തടങ്കല്‍പാളയത്തില്‍നിന്നു രക്ഷപ്പെട്ട നാലു പേരെ വീസ രേഖകളില്ലാത്തതിനാല്‍ തായ്‌ലന്‍ഡ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു.
‘‘26ാം തീയതി ഞങ്ങളെ ഇവിടുന്ന് മാറ്റുമെന്നാണ് അറിഞ്ഞത്. എങ്ങോട്ടാണ് മാറ്റുക എന്ന് അറിയില്ല. അവിടെ ഇതുപോലെ തന്നെയൊരു സ്ഥലമുണ്ടെന്നു പറഞ്ഞുകേട്ടു. 18–19 മണിക്കൂർ ഡ്യൂട്ടി ചെയ്യേണ്ടി വരും. പുറത്തിറങ്ങാനാകില്ലെന്നാണ് പറയുന്നത്. ഒന്നും വ്യക്തമല്ല’’ –മ്യാന്‍മറില്‍ സായുധ സംഘത്തിന്റെ തടവില്‍ കഴിയുന്ന സംഘത്തിലെ മലയാളി, മനോരമ ന്യൂസിന് അയച്ച ശബ്ദ സന്ദേശമാണിത്.
കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയം നടപടി തുടങ്ങിയതിനു പിറകെയാണ് ഇന്ത്യക്കാരെ മറ്റൊരിടത്തേക്കു മാറ്റാന്‍ സായുധ സംഘം നീക്കം തുടങ്ങിയത്. 300 ഇന്ത്യക്കാരോടും ഇക്കാര്യം വാക്കാല്‍ അറിയിക്കുകയും ചെയ്തു. താമസ സ്ഥലത്തുനിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. വീസയ്ക്കായി 1.20 ലക്ഷം വരെ നല്‍കിയാണു പലരും തായ്‌ലന്‍ഡിലേക്കു പോയത്. ആലപ്പുഴയില്‍നിന്നുള്ള മൂന്നുപേര്‍ ചെന്നൈ കുംഭകോണത്തെ ജിജെഎന്‍ എക്സ്പോര്‍ട്ട് ആന്‍ഡ് ഇംപോര്‍ട്ടെന്ന ഏജന്റിനു പണം നല്‍കിയതിന്റെ തെളിവുകള്‍ മനോരമ ന്യൂസിന് ലഭിച്ചു.
എന്നാല്‍ തായ്‌ലന്‍ഡിലെ ഏജന്റ് ചതിച്ചെന്നു പറഞ്ഞൊഴിയുകയാണ് കുംഭകോണം സ്വദേശി. അതിനിടെ തടങ്കല്‍പാളയത്തില്‍നിന്നു രക്ഷപ്പെട്ട മലയാളികള്‍ അടക്കമുള്ള നാലുപേര്‍ തായ്‌ലന്‍ഡിലെ വിമാനത്താവളത്തില്‍ കുടുങ്ങി. വീസ രേഖകളില്ലാത്തതിനാല്‍ ഇവരെ മൂന്നുദിവസമായി തായ്‌ലന്‍ഡ് എമിഗ്രേഷന്‍ പിടിച്ചുവച്ചിരിക്കുകയാണ്. തായ്‌ലന്‍ഡിലും മലേഷ്യയിലും ഡേറ്റ എന്‍ട്രി ജോലിയെന്ന പരസ്യങ്ങളില്‍ വീണവരാണു മ്യാന്‍മറില്‍ ജീവന്‍ കയ്യില്‍പിടിച്ചുകഴിയുന്നത്. ഇത്തരം പരസ്യങ്ങളില്‍ ഭൂരിഭാഗവും ഈ സംഘത്തിന്റേതാണെന്നാണു കുടുങ്ങിയവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഈ രാജ്യങ്ങളില്‍ ജോലി അന്വേഷിക്കുന്നവര്‍ കരുതലോടെ നീങ്ങണമെന്ന മുന്നറിയിപ്പും അവർ നൽകുന്നു.
Content Highlights: Indians abducted in Myanmar updates