തകർത്തത് 70 കെഎസ്ആർടിസി ബസ്, 45 ലക്ഷം നഷ്ടം; ഞെട്ടലോടെ ഹൈക്കോടതി
Mail This Article
കൊച്ചി ∙ പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) പ്രഖ്യാപിച്ച ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾ തകർന്നുവെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനു തൊട്ടുമുൻപ് കോടതിയിലുണ്ടായിരുന്ന അഡ്വക്കറ്റ് ജനറൽ (എജി) ആണ് സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകൾക്കെതിരെ ഉണ്ടായ അതിക്രമത്തെക്കുറിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ശ്രദ്ധയിൽപെടുത്തിയത്.
വിഷയത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ കോടതി, കെഎസ്ആർടിസിയെ തൊട്ടുകളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ കല്ലെറിയൽ ഉണ്ടാകുമെന്ന് പറഞ്ഞു. ശരിയായ ചിന്തയുള്ളവർ ഇത്തരം അക്രമം നടത്തില്ല. ഈ നാട്ടിൽ നിയമമുണ്ട്. നിയമത്തിൽ ഭയമില്ലാത്തവരാണ് അതിക്രമങ്ങളുമായി മുന്നോട്ടുപോകുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.
ഹർത്താലിനിടെ തകർന്നവയിൽ ലോ ഫോഫ്ലോർ എസി ബസും കെ-സ്വിഫ്റ്റ് ബസുകളും ഉൾപ്പെടുന്നു. 11 കെഎസ്ആർടിസി ജീവനക്കാർക്ക് കല്ലേറിൽ പരുക്കേറ്റു. കെഎസ്ആർടിസി ബസിന്റെ ഗ്ലാസ് മാറ്റുന്നതിനു 8,000 രൂപയും എസി ലോഫ്ലോർ ബസിന് 40,000 രൂപയും കെ-സ്വിഫ്റ്റ് ബസിന് 22,000 രൂപയും ചെലവാകും. ഈ ബസുകൾ ശരിയാക്കി പുറത്തിറങ്ങണമെങ്കിൽ കുറഞ്ഞത് 2 ആഴ്ചയെടുക്കുമെന്ന് അധികൃതർ പറയുന്നു.
തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ 5.5 കോടി രൂപയാണ് കെഎസ്ആർടിസിയുടെ കലക്‌ഷൻ. 3.3 കോടിയാണ് ഇന്ധന ചെലവ്. 1360 ഷെഡ്യൂളുകളാണ് ഹർത്താൽ ദിനത്തിൽ 5 മണിവരെ ഓപ്പറേറ്റ് ചെയ്തത്.
English Summary: 70 KSRTC buses damaged in Popular Front Hartal