ഐസക്കിന്റെ ഹർജി അപക്വം; അന്വേഷണത്തിൽനിന്ന് ഒളിച്ചോടാൻ ശ്രമം: ഇഡി
Mail This Article
കൊച്ചി∙ കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനെതിരായ മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ ഹർജി അപക്വമെന്ന് ഇഡി ഹൈക്കോടതിയിൽ. അന്വേഷണത്തിൽനിന്ന് ഒളിച്ചോടാൻ ഐസക് ശ്രമിക്കുന്നു. ഫെമ നിയമലംഘനം അന്വേഷിക്കാൻ ഇഡിക്ക് അധികാരമുണ്ട്. സമൻസ് ചോദ്യം ചെയ്യാൻ വ്യക്തിക്ക് സാധിക്കില്ലെന്നും ഇഡി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നൽകിയ സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഇഡിക്ക് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു.
കിഫ്ബി പ്രവർത്തനങ്ങൾ നിയമാനുസൃതമല്ലെന്നും ക്രമക്കേടുകൾ ഉണ്ടെന്നുമുള്ള സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം. കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലാതെ വിദേശത്തുനിന്നു പണം കൈപ്പറ്റിയതും മസാല ബോണ്ട് ഇറക്കാനായി റിസർവ് ബാങ്കിന്റെ അനുമതി തേടിയതിലെ ക്രമക്കേടുകളുമാണ് അന്വേഷിക്കുന്നത്. കിഫ്ബി വിദേശത്തു പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് 2021 മാർച്ചിലാണ് ഇഡി കേസെടുത്തത്.
English Summary: ED on Thomas Isaac's KIIFB masala bonds case