ADVERTISEMENT

കോഴിക്കോട്∙ പട്നയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇല്ലാതാക്കാൻ ആസൂത്രണം ചെയ്തതിന്റെയും പരിശീലനം നൽകി ചാവേറുകളെ പരിപാടിയിലേക്ക് അയച്ചതിന്റെയും ബുദ്ധികേന്ദ്രം കോഴിക്കോടാണെന്ന വിവരം നാട്ടുകാർ ഞെട്ടലോടെയാണ് അറിഞ്ഞതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72–ാം ജന്മദിന ആഘോഷത്തോടനുബന്ധിച്ചു നടത്തുന്ന സേവാപാക്ഷികത്തിന്റെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റി ഒരുക്കിയ ‘പ്രധാനമന്ത്രി നരേന്ദ്രമോദി ജീവിതവും പ്രവർത്തനവും’ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അന്വേഷണത്തിന്റെ ഭാഗമായാണ് രാജ്യവ്യാപകമായി റെയ്ഡും അറസ്റ്റും നടന്നിരിക്കുന്നത്. എന്നാൽ കേരളത്തിലൊഴികെ മറ്റൊരു സ്ഥലത്തും ഹർത്താലോ അക്രമ സംഭവങ്ങളോ ഉണ്ടായിട്ടില്ല. കേരളത്തിൽ ഹർത്താലിനു സഹായം നൽകിയത് സംസ്ഥാനത്തെ ഭരണം കയ്യാളുന്നവർ തന്നെയാണ്. ഹർത്താലിനെതിരെ സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഹർത്താലിനെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മുൻപിൽ സർക്കാർ അഭിഭാഷകന് ഉത്തരം നൽകാൻ സാധിച്ചിട്ടില്ലെന്നും രമേശ് പറഞ്ഞു. എങ്ങനെ ഒരു ജനത അവരുടെ ഭരണകർത്താവിനെ വിശ്വസിക്കുന്നുവെന്നതിന്റെ ഉത്തരമാണ് ഇന്ത്യയും നരേന്ദ്ര മോദിയുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ അധ്യക്ഷനായിരുന്നു. മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.വി. ഹസീബ് അഹമ്മദ്‌, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ, ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ, ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.രനീഷ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് രമ്യ മുരളി, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യാ ഹരിദാസ്, മേഖല ട്രഷറർ ടി.വി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. 72 വ്യത്യസ്ത മേഖലകളിൽ പ്രാവിണ്യം നേടിയവരെ ആദരിച്ചു.

ബീച്ച് റോഡിലെ ആസ്പിൻ കൺവൻഷൻ സെന്ററിൽ നടക്കുന്ന പ്രദർശനത്തിൽ കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ രൂപരേഖകൾ, വിവിധ വികസനപദ്ധതികളുടെ വിവരണങ്ങൾ, നരേന്ദ്ര മോദിയുടെ ബാല്യകാലം മുതലുള്ള യാത്ര തുടങ്ങിയവാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കലാ സാംസ്കാരിക മേള, ഭക്ഷണ വിപണനമേള, ഖാദി ഉൽപന്നങ്ങളുടെയും പ്രദേശിക ഉൽപ്പന്നങ്ങളുടെയും വിപണന മേള എന്നിവയും നടക്കുന്നുണ്ട്.

English Summary: MT Ramesh on PFI Hartal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com