ഷർട്ടിന് പിന്നിൽ വടിവാൾ, ഒന്നും മിണ്ടാതെ വന്ന് കടയുടെ ചില്ല് തകര്‍ത്തു; പ്രതികൾക്കായി തിരച്ചിൽ
Mail This Article
തൃശൂര്‍ ∙ ഹര്‍ത്താല്‍ ദിനത്തില്‍ വടിവാളുമായി നിരത്തിലിറങ്ങി രണ്ടു കടകളുടെ ചില്ലുതകര്‍ത്തവരെ പൊലീസ് തിരയുന്നു. ഹര്‍ത്താല്‍ അനുകൂലിയായ രണ്ടു പേരാണ് സ്കൂട്ടറില്‍ വടിവാളുമായി തെരുവിലിറങ്ങി ഭീതി സൃഷ്ടിച്ചത്. തൃശൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷന് പരിധിയിലുള്ള വാകയിലായിരുന്നു സംഭവം.
ഹര്‍ത്താല്‍ ദിനത്തില്‍ തുറന്നിരുന്ന രണ്ടു കടകളുടെ ചില്ലുകള്‍ വാളു കൊണ്ട് വെട്ടി തകര്‍ക്കുകയായിരുന്നു. സ്കൂട്ടറില്‍ എത്തിയ രണ്ടു പേരായിരുന്നു അക്രമികള്‍. രാവിലെ പത്തു മണിയോടെയായിരുന്നു ഇവരുടെ വരവ്. ഷര്‍ട്ടിനു പിന്നില്‍ ഒളിപ്പിച്ച വടിവാള്‍ കടയുടെ മുന്നിൽ എത്തിയപ്പോള്‍ പുറത്തെടുത്തു. ഒന്നും മിണ്ടിയില്ല, പകരം നേരെ വന്ന് കടയുടെ ചില്ല് തകര്‍ത്തു. തൊട്ടടുത്ത കടയുടെയും ചില്ല് പൊട്ടിച്ചു. ഭയന്ന വ്യാപാരികള്‍ പിന്നാലെ കടയടച്ചു.
സ്കൂട്ടറില്‍ എത്തിയ രണ്ടു പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. പാവറട്ടി പൊലീസിന്റെ അന്വേഷണം തുടരുകയാണ്. മാരാകായുധം കൈവശംവച്ചതിനും അക്രമം നടത്തിയതിനും പാവറട്ടി പൊലീസ് കേസെടുത്തു. പ്രതികളെ എത്രയും വേഗം പിടികൂടാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ കര്‍ശന നിര്‍ദേശം നല്കി. പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം തുടരുകയാണ്.
English Summary: Sword Attack in Thrissue On Hartal Day