കുടുംബത്തിന്‍റെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പ്; അങ്കിതയുടെ മൃതദേഹം സംസ്കരിച്ചു
Mail This Article
ന്യൂഡൽഹി∙ ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ സംസ്കാരം നടത്തി. ബിജെപി മുന്‍ നേതാവിന്‍റെ മകന്‍ മുഖ്യപ്രതിയായ കേസിൽ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് മൃതദേഹം സംസ്കരിക്കാൻ അങ്കിതയുടെ കുടുംബം സമ്മതിച്ചത്. അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പൂര്‍ണമായി അറിയിക്കാമെന്നും അന്വേഷണം കുറ്റമതായിരിക്കുമെന്നും ഉറപ്പ് ലഭിച്ചതോടെയാണ് കുടുംബം സംസ്കാരത്തിന് സമ്മതിച്ചത്.
റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണോ എന്നതിന് മറുപടി, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സമ്പൂർണവിവരം, പ്രതികള്‍ക്ക് വധശിക്ഷ എന്നിവയായിരുന്നു കുടുംബത്തിന്‍റെ ആവശ്യം. പോസ്റ്റ്മോര്‍ട്ടം ശനിയാഴ്ച പൂര്‍ത്തിയായെങ്കിലും മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബം തയാറായിരുന്നില്ല. ഒടുവില്‍ ജില്ലാ മജിസ്ട്രേട്ടുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മൃതദേഹം ഏറ്റുവാങ്ങി. അപ്പോഴും നൂറു കണക്കിനു പേരാണ് മോര്‍ച്ചറിക്കു മുന്‍പില്‍ തടിച്ചുകൂടി പ്രതിഷേധിച്ചത്.
റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണെന്ന് കുടുംബം തന്നെ പറഞ്ഞതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കുടുംബത്തിന്‍റെ ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു പ്രതിഷേധം കടുപ്പിച്ച നാട്ടുകാര്‍ ബദരിനാഥ്– ഋഷികേശ് ദേശീയപാത മണിക്കൂറുകളോളം നാട്ടുകാര്‍ ഉപരോധിച്ചു.
റിസോര്‍ട്ടിലെത്തുന്ന അതിഥികളുമായി ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടാന്‍ അങ്കിതയെ പ്രതി പുള്‍കിത് ആര്യ നിര്‍ബന്ധിച്ചതിന് പുറമെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായും സൂചനയുണ്ട്. സുഹൃത്തുമായുള്ള വാട്സാപ് സന്ദേശമാണ് പൊലീസിന്‍റെ അന്വേഷണം ഈ രീതിയില്‍കൂടി എത്താനുള്ള കാരണം. അതോടൊപ്പം അങ്കിതയെ കാണാതായതു മുതല്‍ പുള്‍കിത് അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചെന്ന തരത്തില്‍ ചില ഫോണ്‍ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്.
English Summary: Murdered Uttarakhand Teen Cremated, Family Waits For Justice